എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ ജോലി കാത്ത് അരലക്ഷം എൻജിനീയര്‍മാര്‍; 8432 ഡോക്ടർമാർ
ബിഎസ് സി നേഴ്സിംഗ് കഴിഞ്ഞ 13239 പേരും എംബിഎ കഴിഞ്ഞ് 6062 പേരും എണ്ണൂറ് അഭിഭാഷകരും സംസ്ഥാനത്ത് ജോലികാത്ത് എംപ്ലോയ്മെന്‍റെ എക്ചേഞ്ചിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ജോലി തേടി 44,333 എഞ്ചിനയർമാര്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ . എംബിബിഎസ് ബിരുദധാരികളായ 8432 പേരും കൂട്ടത്തിലുണ്ട്. സര്‍ക്കാര്‍ നിയനസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ബിഎസ് സി നേഴ്സിംഗ് കഴിഞ്ഞ 13239 പേരും എംബിഎ കഴിഞ്ഞ് 6062 പേരും എണ്ണൂറ് അഭിഭാഷകരും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലെ ഉദ്യോഗാര്‍ത്ഥി പട്ടികയിൽ ഊഴം കാത്തിരിക്കുന്നുണ്ട്. അഗ്രിക്കൾച്ചര്‍ ബിദുദമുള്ളവര്‍ 1207 പേര്‍, എംസിഎക്കാര്‍ 3823 എന്നിങ്ങനെയാണ് കണക്ക്.
3648 പിജിഡിസിഎക്കാരും വെറ്റിനറി മേഖലയിൽ തൊഴിലവസരം കാത്ത് 591 പേരും പ്രൊഫഷണൽ ആന്‍റ് എക്സിക്യൂട്ടിവ് എംപ്ലോയ്മെന്‍റ് എക്സ്ചെഞ്ചിന്‍റെ പട്ടികയിലുണ്ട്.
പ്രൊഫഷണൽ മേഖലയിലെ കണക്കിതാണെങ്കിൽ 2019 ഏപ്രിൽ മുപ്പത് വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റര്‍ ചെയ്തരുടെ ആകെ എണ്ണം 35,63,477 ആണ്. ഇതിൽ 22,68,578 സ്ത്രീകളും 12,94,899 പുരുഷൻമാരും ഉണ്ട്.
എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം നാളിതുവരെ പ്രൊഫഷണൽ ആന്‍റ് എക്സിക്യൂട്ടിവ് എംപ്ലോയ്മെന്‍റ് എക്ചേഞ്ച് ഉൾപ്പെടെ 34,878 പേര്‍ക്ക് നിയമനം നൽകിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.