കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൃദയം തുറക്കാതെയുള്ള അയോര്‍ട്ടിക് വാല്‍വ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. 69 വയസുള്ള, മുന്‍പ് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ പാര്‍ക്കിന്‍സണ്‍ രോഗിയിലാണ് പതിമൂന്നാമത്തെ TAVR ചികിത്സ നടത്തിയത്.  

കോഴിക്കോട്: ഹൃദയം തുറക്കാതെയുള്ള അയോര്‍ട്ടിക് വാല്‍വ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ (TAVR) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയകരമായി പൂര്‍ത്തിയാക്കി. പതിമൂന്നാമത്തെ തവണയാണ് TAVR ചികിത്സ മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

69 വയസുള്ള കാസര്‍ഗോഡ് സ്വദേശിയ്ക്കാണ് TAVR ചികിത്സ നടത്തിയത്. പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ ഇദ്ദേഹത്തിന് മുന്‍പ് ബൈപാസ് ശസ്ത്രക്രിയ നടത്തിയിരുന്നു. അയോട്ടിക് വാല്‍വിന് ഗുരുതരമായി ചുരുക്കം സംഭവിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. തുടര്‍ന്നാണ് ഹൃദയം തുറക്കാതെയുള്ള അയോട്ടിക് വാല്‍വ് റീപ്ലേസ്‌മെന്റ് (TAVR) നടത്തിയത്. കാലിലെ രക്തകുഴലിലൂടെ 35 എംഎം മൈവൽ എന്ന വാല്‍വ് ഉപയോഗിച്ചാണ് അയോട്ടിക് വാല്‍വ് മാറ്റിവെച്ചത്.

പ്രിന്‍സിപ്പല്‍ ഡോ. സജിത്ത് കുമാര്‍, സൂപ്രണ്ട് ഡോ. ശ്രീജയന്‍, എന്നിവരുടെ മാര്‍ഗനിര്‍ദേശ പ്രകാരം കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ജി, കാര്‍ഡിയോതൊറാസിക് വിഭാഗം മേധാവി ഡോ. രാജേഷ് എസ്, ഡോ. കാദര്‍ മുനീര്‍, ഡോ. കൃഷ്ണകുമാര്‍ ഡോ. ഡോളി മാത്യു, ഡോ. സജീര്‍ കെടി, ഡോ. സൂര്യകാന്ത്, ഡോ. രാധ കെ.ആര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.