കേച്ചേരി സ്വദേശി തലയ്ക്കൽ വീട്ടിൽ സുനിൽ ദത്തിൻ്റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് എട്ട് കിലോ കഞ്ചാവ് പിടികൂടി
തൃശ്ശൂർ: കുന്നംകുളം കേച്ചേരിയിൽ വൻ കഞ്ചാവ് വേട്ട. എട്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കേച്ചേരി ചിറനെല്ലൂർ മണലി സ്വദേശി തലയ്ക്കൽ വീട്ടിൽ സുനിൽ ദത്തിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. എസ് ഐ ഫക്രുദീൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് പൊലീസ് സുനിൽ ദത്തിൻ്റെ വീട്ടിൽ പരിശോധന നടത്തിയത്.
പ്രതിയുടെ വീടിൻ്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ അലമാരയിൽ നിന്നാണ് എട്ട് കിലോയോളം തൂക്കം വരുന്ന കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് കുന്നംകുളം മേഖലയിലെ വിവിധ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതി കച്ചവടം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസും ജില്ലാ പോലീസ് മേധാവിയുടെ രഹസ്യാന്വേഷണ വിഭാഗവും ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചു വരുകയായിരുന്നു. സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, രവികുമാർ, അഞ്ജലി, ബിജു, അശ്വിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
