ഗർഭിണികളുൾപ്പെടെ 82 മലയാളി നഴ്സുമാർ ഇസ്രയേലിൽ കുടുങ്ങി, നാട്ടിലെത്താൻ കേന്ദ്രം ഇടപെടണമെന്നാവശ്യം
വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇസ്രയേലിലേക്ക് വിമാനമില്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാനുമാകില്ല. നാട്ടിലേക്ക് എത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് നഴ്സുമാർ ആവശ്യപ്പെട്ടു.
ജെറുസലേം: വിസ കാലാവധി തീർന്ന 82 മലയാളി നഴ്സുമാർ ഇസ്രയേലിൽ ദുരിതത്തിൽ. നാല് ഗർഭിണികൾ ഉൾപ്പെടെയുള്ളവരാണ് വിസ കലാവധി തീർന്നെങ്കിലും ലോക്ഡൌണായതിനാൽ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്നത്. വർക്കിംഗ് വിസ കാലാവധി തീർന്നതിനാൽ ഇൻഷുറൻസോ തൊഴിൽ ദാതാവ് നൽകേണ്ട അനുകൂല്യങ്ങളോ കിട്ടില്ല. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇസ്രയേലിലേക്ക് വിമാനമില്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാനുമാകില്ല.
വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി തങ്ങളെയും നാട്ടിലേക്ക് എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ട് നടപടി ഉണ്ടായില്ലെന്നും പലരും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും കുടുങ്ങിക്കിടക്കുന്നവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാട്ടിലേക്ക് എത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഇവർ ആവശ്യപ്പെട്ടു.