നെയ്യാർഡാമിൽ ബൈക്ക് റേസറെ വാഹനമിടിച്ച ശേഷം മർദ്ദിച്ചവർക്കെതിരെ കേസ്
നെയ്യാര്‍ഡാം റിസര്‍വോയറിന് സമീപം മൂന്നാം ചെറുപ്പിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. മൂന്ന് ബൈക്കുകളിലെത്തിയ ഏഴ് യുവാക്കള്‍ ഇവിടെ ബൈക്കില്‍ അഭ്യാസം നടത്തി.
തിരുവനന്തപുരം നെയ്യാർ ഡാമിൽ (Neyyar Dam) ബൈക്ക് റേസിംഗ് (Bike Race) നടത്തിയ യുവാവിനെ വാഹനമിടിപ്പിച്ച ശേഷം മർദിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. ബുള്ളറ്റ് (Bullet) ബൈക്കിലെത്തി യുവാവിന്റെ ബൈക്കിനെ ഇടിച്ചു വീഴ്ത്തി മർദിച്ച ലാലു, അനീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. പ്രദേശവാസികൾ തന്നെയാണ് ഇവർ. വാഹനമിടിപ്പിച്ചതിനെത്തുടർന്ന് വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ കാലൊടിഞ്ഞു തൂങ്ങിയിരുന്നു. അപകടത്തിന് ശേഷം ഉണ്ണികൃഷ്ണനെ നാട്ടുകാർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് പുറത്തുവിട്ടിരുന്നു.
നെയ്യാര്‍ഡാം റിസര്‍വോയറിന് സമീപം മൂന്നാം ചെറുപ്പിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. മൂന്ന് ബൈക്കുകളിലെത്തിയ ഏഴ് യുവാക്കള്‍ ഇവിടെ ബൈക്കില്‍ അഭ്യാസം നടത്തി. ഈ സമയം നാട്ടുകാരും നെയ്യാര്‍ഡാം കാണാനെത്തിയവരും അത് വഴി വാഹനങ്ങളില്‍ പോകുന്നത് കാണം. അഭ്യാസം നടത്തിയ ഒരു ബൈക്ക് റോഡിന് കുറുകെ പെട്ടെന്ന് നിന്നപ്പോഴാണ് നെയ്യാര്‍ ഡാമിലേക്ക് പോകുകയായിരുന്ന ഒരു ബുള്ളറ്റ് ഇതിലിടിച്ചത്. റേസിംഗ് ബൈക്കിലിരുന്ന ഉണ്ണിക്കൃഷ്ണന്‍റെ കാലിലാണ് ബുള്ളറ്റിന്‍റെ മുൻ വശം ഇടിച്ചത്
ബുള്ളറ്റില്‍ വന്നവര്‍ യുവാക്കളെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. കാലൊടിഞ്ഞെന്ന് മനസിലാക്കിയതോടെ ഇവര്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചു. സ്ഥിരം വൈകുന്നേരങ്ങളില്‍ ഈ പ്രദേശത്ത് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി യുവാക്കള്‍ റേസിംഗ് നടത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. ഈ സംഭവവും മാധ്യമങ്ങളില്‍ വന്ന ശേഷമാണ് നെയ്യാര്‍ഡാം പൊലീസ് അറിയുന്നത്.