'ഗോപാലന്‍ പുലിയെ വെട്ടിക്കൊന്നത് ആത്മരക്ഷാര്‍ത്ഥം', കേസെടുക്കില്ലെന്ന് വനംവകുപ്പ്
ഗോപാലനെ അടിമാലി താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.
ഇടുക്കി: മാങ്കുളത്ത് ജനവാസകേന്ദ്രത്തിലിറങ്ങി ആക്രമണം നടത്തിയ പുലിയെ വെട്ടിക്കൊന്ന സംഭവത്തില്‍ കേസെടുക്കില്ലെന്ന് വനംവകുപ്പ്. സ്വയരക്ഷക്കായി പുലിയെ കൊന്നതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം. ചിക്കണം കുടി ആദിവാസി കോളനിയിലെ ഗോപാലന് നേരെ ഇന്ന് രാവിലെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പുലി അക്രമിച്ചതോടെ പ്രതിരോധിക്കാനായി പുലിയെ വെട്ടിക്കൊല്ലുകയായിരുന്നു. പരിക്കേറ്റ ഗോപാലനെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ഒരുമാസമായി മാങ്കുളം മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ട്. 20 തില്‍ അധികം വളര്‍ത്ത് മൃഗങ്ങളെ അക്രമിച്ചുകൊന്നതോടെ പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂടുവെച്ചു. പക്ഷെ പുലി കുടുങ്ങിയില്ല. ഇതിനിടയില്‍ ഇന്നലെ രാത്രിയും രണ്ട് ആടുകളെ പുലി ആക്രമിച്ചു കൊന്നു. പുലി ചത്തതോടെ വലിയോരു പേടി ഒഴിവായതിന്‍റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍. പുലിയെ വനംവകുപ്പ് മാങ്കുളത്തുനിന്നും മാറ്റി.
- 'ആത്മഹത്യക്ക് കാരണം ഭര്‍ത്താവിന്‍റെ ആദ്യഭാര്യയിലെ മക്കളുടെ ഭീഷണി', മുഫീദയുടെ മരണത്തില്‍ പരാതിയുമായി മക്കള്‍
തരുവണയിലെ സ്ത്രീയുടെ ദുരൂഹ മരണത്തിൽ വെള്ളമുണ്ട പൊലിസ് കേസെടുത്തു. ഭർത്താവിന്‍റെ കുടുംബാംഗങ്ങൾ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മുഫീദ പൊള്ളലേറ്റ് ചികിത്സയിലായിരിക്കെ ഇന്നലെയാണ് മരിച്ചത്. മുഫീദയുടെ മക്കൾ നൽകിയ പരാതിയിലാണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത്.
ജൂലൈ 3 നാണ് മുഫീദയ്ക്ക് പൊള്ളലേറ്റത്. മുഫീദയുടെ ഭർത്താവിൻ്റെ ആദ്യ ഭാര്യയിലെ മക്കളുടെ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതി. വിവാഹമോചനം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇവർ ഭീഷണിപ്പെടുത്തുന്നതിനിടെ മണ്ണെണ ഒഴിച്ച് മുഫീദ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. 3 പേരടങ്ങിയ സംഘം തടയാൻ ശ്രമിക്കാതെ തീയാളുന്നത് കണ്ട് നിൽക്കുകയായിരുന്നുവെന്ന് മുഫീദയുടെ മകൻ പറയുന്നു.
സംഭവം നടക്കുമ്പോൾ സ്ഥലത്ത് പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു. ആദ്യ ഭർത്താവിന്‍റെ മകൻ സിപിഎം പ്രവർത്തകനായതിനായാൽ പ്രാദേശിക നേതൃത്വം പ്രതികളെ തുണച്ചു എന്നാക്ഷേപമുണ്ട്. എന്നാൽ സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം പുലിക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ വിശദീകരണം. ചികിത്സയിലിരിക്കെ മുഫീദ മൊഴിയിൽ ആര്‍ക്കെതിരെയും പരാതികള്‍ ഉന്നയിക്കാത്തതിനാല്‍ ആദ്യം കേസെടുത്തിരുന്നില്ലെന്നാണ് പൊലിസ് പറയുന്നത്. സംഭവസ്ഥലത്ത് പുറത്ത് നിന്നുള്ളവർ ഉണ്ടായിരുന്നെന്ന് വ്യക്തമായിട്ടും പൊലിസ് അനങ്ങാതിരുന്നത് രാഷ്ട്രീയ സ്വാധിനം കാരണമാണെന്ന് നാട്ടുകാർക്ക് ആരോപിക്കുന്നുണ്ട്.