ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം... പണ്ടാര അടുപ്പിൽ തീ കൊടുത്തു.

തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ചടങ്ങുകൾക്ക് ആരംഭം. രാവിലെ 11 മണിയോടെയാണ് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിന് തീ കൊളുത്തിയത്. ഇതേ സമയം നഗരത്തിലെ വിവിധ വീടുകളിൽ ഒരുക്കിയ പൊങ്കാല അടുപ്പുകൾക്കും തീ കൊടുത്തു. 

Add Asianetnews as a Preferred SourcegooglePreferred

ഉച്ചയ്ക്ക് 1.20-നാണ് ദേവിക്കുള്ള നിവേദ്യ സമർപ്പണം. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വീടുകളിൽ പൊങ്കാല ഒരുക്കാനാണ് നിർദേശം. ക്ഷേത്രപരിസരത്ത് 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. പണ്ടാര അടുപ്പിൽ മാത്രമാണ് ഇത്തവണയും പൊങ്കാല. എഴുന്നള്ളത്തിനും നിയന്ത്രണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടവും പണ്ടാരഓട്ടവും മാത്രമാണ് നടത്തുന്നത്. 

നേരത്തെ 200 പേർക്കും പിന്നീട് 1500 പേർക്കും ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കുന്നവരെ തെരഞ്ഞെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി. ഇപ്പോൾ കോവിഡ് കുറഞ്ഞ് വരുകയാണ്. പൊങ്കാലയിൽ ജനകൂട്ടമെത്തിയാൽ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇതൊക്കെ കണത്തിലെടുത്താണ് പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല മതിയെന്ന് തീരുമാനിച്ചത്. 

പൊങ്കാല നിവേദിക്കുന്നതിന് ക്ഷേത്രത്തിൽ നിന്ന് പൂജാരിമാരെ നേരത്തെ നിയോഗിച്ചിരുന്നു. എന്നാൽ ഇത്തവണ ക്ഷേത്രത്തിൽ നിന്നും പൂജാരിരെയും നിയോഗിച്ചില്ല. രാവിലെ പത്ത് അൻപതിനാണ് പണ്ടാര അടുപ്പിൽ തീ കത്തിക്കുന്നത്. ഉച്ചക്ക് ഒന്ന് ഇരുപതിന് നിവേദിക്കും. എഴുന്നള്ളത്തിനും നിയന്ത്രണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്.

പൊങ്കാലയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ആറ്റുകാൽ ക്ഷേത്രത്തിൽ ഈ ദിവസങ്ങളിൽ വൻഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിന് ഭക്തർ കഴിഞ്ഞ ദിവസം ദേവിയെ കണ്ട് അനുഗ്രഹം വാങ്ങാനായി ക്ഷേത്രത്തിലേക്ക് എത്തി. കൊവിഡ് സാഹചര്യം മെച്ചപ്പെട്ട് അടുത്ത വർഷമെങ്കിലും വിപുലമായ നിലയിൽ പൊങ്കാല നടത്താൻ പറ്റുമെന്ന പ്രതീക്ഷയിലാണ് ഭക്തർ. 

YouTube video playerYouTube video player