സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ സ്ത്രീകലെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. 50,000 രൂപയുടെ രണ്ട് ആൾജാമ്യം, മറ്റ് കേസുകളിൽ ഉൾപ്പെടരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വനിതാ ശിശുവികസന വകുപ്പ് ഓഗസ്റ്റ് 14 ന് രാത്രി സ്ത്രീകൾക്കായി സംഘടിപ്പിച്ച 'റീസർജ് - ഫ്രീഡം അറ്റ് മിഡ്നൈറ്റ്' എന്ന പരിപാടിയെയും അതിൽ പങ്കെടുത്ത സ്ത്രീകളെയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അജിത് അറസ്റ്റിലായത്. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അജിത്തിനെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വീഡിയോയിലൂടെ പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെ അജിത്ത് ലൈംഗികച്ചുവയോടെ അധിക്ഷേപ പരാമർശങ്ങൾ നടത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും അശ്ലീല ചുവയോടെയും സോഷ്യൽ മീഡിയ വഴി പ്രതികരിച്ചതിനാണ് പോലീസ് ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

