സംസ്ഥാനത്ത് എല്‍ഡിഎഫിനുണ്ടായ പരാജയം അപ്രതീക്ഷിതമാണ്. പരാജയത്തെ അംഗീകരിച്ചുകൊണ്ട് വന്ന പോരായ്‌മകള്‍ തിരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതികരിച്ചു.
തിരുവനന്തപുരം: തോൽവി അംഗീകരിക്കുന്നു എന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫിനുണ്ടായ പരാജയം അപ്രതീക്ഷിതമാണ്. പരാജയത്തെ അംഗീകരിച്ചുകൊണ്ട് വന്ന പോരായ്‌മകള്‍ തിരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതികരിച്ചു. കേരള നിയമസഭയില്‍ ബിജെപിക്ക് 3 സീറ്റ് നേടാനായി എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ഈ 3 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്കെതിരെ പൊരുതി നാമമാത്രമായ വോട്ടുകള്‍ക്ക് പരാജയപ്പെട്ടത് എല്‍ഡിഎഫ് ആണ്. ഈ മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നുവെന്ന് ഓര്‍ക്കണം. മതസൗഹാര്‍ദത്തിന് പേര് കേട്ട കേരളത്തിന്റെ മണ്ണില്‍ വര്‍ഗ്ഗീയ രാഷ്‌ട്രീയത്തിനെതിരെ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ഇത് ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും പാർട്ടി പറഞ്ഞു.
ആഗോളവല്‍ക്കരണ നയങ്ങള്‍ അതേപോലെ നടപ്പിലാക്കി തകര്‍ന്നുകിടന്ന കേരളത്തെ അതിദാരിദ്ര്യം പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സംസ്ഥാനമായി മാറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. കേരളത്തിന്റെ വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങളെല്ലാം നടപ്പിലാക്കുന്നതിനും സര്‍ക്കാരിന് കഴിഞ്ഞു. ഇതിന്റെ ഫലമായി കേരളത്തിന്റെ സമസ്‌ത മേഖലയിലും വലിയ പുരോഗതി ആര്‍ജ്ജിക്കാനായി. കാര്‍ഷിക-വ്യാവസായിക മേഖലകള്‍ ശക്തിപ്പെട്ടു. ക്ഷേമ പദ്ധതികളുടെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകയായി. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിട രംഗം, ശുചിത്വം തുടങ്ങിയ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകമാനം മാതൃകയായി.
രാജ്യത്ത് ന്യൂനപക്ഷങ്ങളും, ജനാധിപത്യവാദികളും ആക്രമിക്കപ്പെട്ടപ്പോള്‍ അതില്‍ നിന്നും വ്യത്യസ്‌തമായി മതസൗഹാര്‍ദത്തിന്റെ നാടായി കേരളത്തെ മാറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. നീതി ആയോഗിന്റെ കണക്കില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന നിലയില്‍ കേരളം വളര്‍ന്നു. മതരാഷ്‌ട്ര രൂപീകരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരായുള്ള പോരാട്ടത്തിലും, ഫെഡറലിസം സംരക്ഷിക്കാനുള്ള സമരത്തിലും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു. ജനകീയ പോരാട്ടത്തിനോടൊപ്പം കോടതികളിലും അത്തരം സമരങ്ങള്‍ തുടര്‍ന്നു. ഇത് രാജ്യത്താകമാനമുള്ള ജനകീയ രാഷ്‌ട്രീയത്തിന് കരുത്ത് പകരുകയും ചെയ്‌തെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്.
കേരളത്തെ ഇത്തരത്തില്‍ മുന്നോട്ട് നയിക്കുകയും, രാജ്യത്തെ ജനകീയ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുകയും ചെയ്‌ത എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഉണ്ടായത്. ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളേയും, പോരായ്‌മകളേയും പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ ആവിഷ്‌ക്കരിക്കും. മാറി മാറി ഭരണത്തില്‍ വരികയെന്ന കേരളത്തിലെ പതിവ് രീതിയെ മാറ്റിമറിച്ചുകൊണ്ടാണ് കഴിഞ്ഞ 10 വര്‍ഷക്കാലം എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഭരണത്തിലിരുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങളെല്ലാം ഈ കാലയളവില്‍ പൂര്‍ത്തീകരിക്കാനും, പ്രകൃതി ദുരന്തങ്ങളിലും മഹാമാരിയുടെ ഘട്ടങ്ങളിലുമെല്ലാം ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിരുന്നു. എല്‍ഡിഎഫിന് വോട്ട് ചെയ്‌ത മുഴുവന്‍ ജനങ്ങളേയും അഭിവാദ്യം ചെയ്യുന്നു. കേരളം നേടിയ നേട്ടങ്ങള്‍ സംരക്ഷിക്കാനും, ജനകീയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും പാര്‍ടി പ്രതിജ്ഞാബദ്ധമാണെന്നും സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.





