1997ലെ വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിലായി. ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന അഴീക്കോട് സ്വദേശി ഫസലിനെ, നാട്ടിൽ തിരിച്ചെത്തിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു.
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ. അഴീക്കോട് മീൻകുന്ന് സ്വദേശി ഫസൽ ആണ് കണ്ണൂർ സിറ്റി പൊലീസിന്‍റെ പിടിയിലായത്. 1997ൽ അഴീക്കോട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫസൽ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന ഫസലിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിദേശത്ത് നിന്നും തിരിച്ചെത്തിയപ്പോഴാണ് ഫസൽ പിടിയിലായത്.
അഴീക്കോട് സ്വദേശിയായ സുനില്‍ കുമാറിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ ഫസലിനെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍, കേസിന്റെ വിചാരണ നേരിടാതെ വിദേശത്തേക്ക് കടന്നു. അതിനിടെ അഴീക്കോട്ടെ വീടും സ്ഥലവും വിറ്റ കുടംബം മറ്റൊരു ഇടത്തേക്ക് താമസം മാറി.
2002 ലാണ് കോടതി ഫസലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ദുബൈയിലും അയർലണ്ടിലും പോളണ്ടിലുമൊക്കെയാണ് ഫസൽ ഇക്കാലയളവിൽ താമസിച്ചിരുന്നത്. ഇയാൾ നാട്ടിലേക്ക് വരുന്നുണ്ടെന്ന് പൊലീസിന് കഴിഞ്ഞ ദിവസം രഹസ്യ വിവരം ലഭിച്ചു. നാട്ടിലെത്തിയതിന് പിന്നാലെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

