'ഉമ്മൻചാണ്ടിയെ മരണത്തിന് ശേഷവും അപമാനിച്ചു. ചികിത്സാ വിവാദത്തിന് പിന്നിൽ സിപിഎമ്മാണ്.  ഞാൻ അപ്പയെ കൊല്ലാൻ ശ്രമിച്ചുവെന്നടക്കം സിപിഎം സൈബർ ഹാൻഡിലുകൾ പ്രചരിപ്പിച്ചു. കോൺഗ്രസാണ് ചികിത്സക്ക് സഹായം നൽകിയത്'.

കോട്ടയം : ഉപതെരഞ്ഞെടുപ്പിൽ ചർച്ചയായ വിവാദ വിഷയങ്ങളിൽ മറുപടി നൽകി പുതുപ്പള്ളിയിലെ നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. സഹതാപ തരംഗമല്ല, അഭിമാന തരംഗമാണ് പുതുപ്പള്ളിയിൽ പ്രകടമായതെന്നും വികസന സംവാദത്തോട് ഒരിക്കലും മുഖം തിരിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.

ഉമ്മൻചാണ്ടിയെ മരണത്തിന് ശേഷവും അപമാനിച്ചു. ചികിത്സാ വിവാദത്തിന് പിന്നിൽ സിപിഎമ്മാണ്. ഞാൻ അപ്പയെ കൊല്ലാൻ ശ്രമിച്ചുവെന്നടക്കം സിപിഎം സൈബർ ഹാൻഡിലുകൾ പ്രചരിപ്പിച്ചു. കോൺഗ്രസാണ് ചികിത്സക്ക് സഹായം നൽകിയത്. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പ് നേരത്തെ കിട്ടിയിരുന്നെങ്കിൽ ചികിത്സാ വിവരങ്ങളെല്ലാം പുറത്ത് വിട്ടേനെയെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. 

മണ്ഡലത്തിലെ ആശുപത്രിയുടെ വികസനത്തിന് സർക്കാർ പിന്തുണ വേണം. വികസനത്തിൽ ഒരുമിച്ച് നിൽക്കണമെന്നുെ ചാണ്ടി ഉമ്മൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മണ്ഡലത്തിൽ ഇനി എംഎൽഎ ഓഫീസുണ്ടാകുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞ് മാറിയ ചാണ്ടി, ആലോചിച്ച് വേണ്ട രീതിയിൽ ചെയ്യുമെന്നും വ്യക്തമാക്കി. സമയം വേണം. മറ്റുള്ളവരുമായി കൃത്യമായി ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വികസനത്തോട് മുഖം തിരിച്ചിട്ടില്ല. ഉമ്മൻചാണ്ടിയുടെ പാദപിന്തുടരാനാണ് തീരുമാനം. ജനങ്ങൾക്ക് സഹായം ചെയ്യാനാണ് ശ്രമിച്ചത്. ടെക്നിക്കാലിറ്റി പറഞ്ഞ് ജനങ്ങളെ പ്രയാസത്തിലാക്കരുതെന്നാണ് ഇലക്ഷൻ ദിവസം വോട്ടിംഗ് വൈകിയപ്പോൾ പറഞ്ഞത്. 

അച്ചു ഉമ്മൻ അവരുടെ ജോലിയുടെ ഭാഗമായി ചെയ്ത കാര്യങ്ങളെ അധിക്ഷേപിച്ചു. സൈബർ ആക്രമണം ഇപ്പോൾ കാര്യമാക്കുന്നില്ല. ഇതിനേക്കാൾ വലിയ ആക്രമണമാണ് കഴിഞ്ഞ വർഷങ്ങളിലെല്ലാം കുടുംബം നേരിട്ടത്. അതിനെയെല്ലാം ഞങ്ങൾ മറികടന്നു. അച്ചു കെ എസ് യുവിൽ പ്രവർത്തിച്ചയാളാണ്. മികച്ച നേതാവായിരുന്നു. പിന്നീട് രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും വിട്ടുനിന്നു. അച്ചു ഉമ്മൻ രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരില്ല. അതവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവർ കുടുംബ ജീവിതവുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. ഇക്കാര്യം ഉമ്മൻചാണ്ടി അസുഖബാധിതനായിരിക്കുന്ന സമയത്ത് തന്നെ വീട്ടിൽ ചർച്ചയായിരുന്നു. സഹോദരിമാരായ അച്ചുവിനോടും മരിയത്തോടും ഇക്കാര്യം അന്വേഷിച്ചിരുന്നുവെന്നും ഇവരും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാടെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

YouTube video player

YouTube video player