മുൻ കോഴിക്കോട് റീജ്യണല്‍ ട്രാൻസ്പോർട്ട് ഓഫീസർ കെ ഹരീന്ദ്രനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്.

കോഴിക്കോട്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുൻ ആർടിഒയ്ക്ക് ഒരു വർഷം തടവും 37 ലക്ഷം രൂപ പിഴയും വിധിച്ചു. കോഴിക്കോട് വിജിലൻസ് കോടതിയുടെതാണ് വിധി. മുൻ കോഴിക്കോട് റീജ്യണല്‍ ട്രാൻസ്പോർട്ട് ഓഫീസർ കെ ഹരീന്ദ്രനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്. ഇയാളുടെ പേരിലുള്ള 8.87 ഏക്കർ ഭൂമിയും രണ്ടു നില വീടും സർക്കാരിലേക്ക് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

1989 ജനുവരി മുതല്‍ 2005 ആഗസ്റ്റ് വരെയുള്ള കാലഘട്ടത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ വിവിധ ഓഫീസുകളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ജോയിന്‍റ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്‍, റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിങ്ങനെ ജോലി ചെയ്തിരുന്ന കെ ഹരീന്ദ്രൻ ഇക്കാലയളവില്‍ അനധികൃതമായി 38 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയ ഈ കേസിലാണിപ്പോള്‍വിധി വന്നത്.
ഹരീന്ദ്രൻ തന്‍റെ കുടുംബാംഗങ്ങളുടെ പേരില്‍ ബിനാമിയായി ആണ് 8 ഏക്കര്‍ 87 സെന്‍റ് സ്ഥലവും ഇരുനില വീടും രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ സ്വത്തുക്കളാണ് കണ്ടുകെട്ടാൻ ഉത്തരവിട്ടത്.


കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ മുന്‍ പൊലീസ് സൂപ്രണ്ട് സുബൈര്‍ കെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പിമാരായിരുന്ന ഐ മുഹമ്മദ് അസ്ലാം, കെ മധുസൂദനൻ, ടി ഉണ്ണികൃഷ്ണൻ എന്നിവരാണ് അന്വേഷണം നടത്തി കോഴിക്കോട് സ്പെഷ്യല്‍ സെല്‍ മുന്‍ പൊലീസ് സൂപ്രണ്ട് ശ്രീസുകന് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ വികെ ശൈലജൻ ഹാജരായി. 

കൂലി നൽകാതെ നിരന്തര പീഡനം, പാസ്പോർട്ടും പിടിച്ചുവെച്ചു; ഇറാൻ ഉരു കസ്റ്റഡിയിലെടുത്ത സംഭവത്തിലെ ദുരൂഹത നീങ്ങി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച കൊലപ്പെടുത്തിയ കേസ്; മൂന്നു പേര്‍ അറസ്റ്റിൽ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates