എറണാകുളം റീജണൽ ഫയർ ഓഫീസർ കെ കെ ഷൈജുവിനെയും ജില്ലാ ഫയർ ഓഫീസർ ജെ എസ് ജോഗിയെയും സസ്പെൻ്റ് ചെയ്തു. പരിശീലനം നൽകിയ മൂന്ന് ഫയർമാന്മാരെ സ്ഥലമാറ്റി.
കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് (Popular Front) ഫയര്‍ഫോഴ്സ് (Fire Force) സേനാംഗങ്ങൾ പരിശീലനം നൽകിയ സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി. റീജിയണൽ ഫയർ ഓഫീസർ കെ കെ ഷൈജുവിനെയും, ജില്ലാ ഫയർ ഓഫീസർ ജെ.എസ് ജോഗിയെയും സസ്പെൻഡ് ചെയ്തു. പരിശീലനം നൽകിയ മൂന്ന് ഫയർമാന്മാരെ സ്ഥലംമാറ്റി വകുപ്പുതല നടപടിയെടുക്കും. മത-രാഷ്ട്രീയ സംഘടനകൾക്ക് ഫയർഫോഴ്സ് സേനാംഗങ്ങൾ പരിശീലനം നൽകുന്നത് വിലക്കി ഫയർഫോഴ്സ് മേധാവിസർക്കുലർ ഇറക്കി.
വലിയ വിവാദമായ സംഭവത്തിലാണ് നടപടിയെടുത്ത് മുഖ്യമന്ത്രിയുടെ ഉത്തരവ്. നിർദേശം നൽകിയ രണ്ട് മേലുദ്യോഗസ്ഥർക്കും സസ്പെൻഷൻ. ജില്ലാ ഓഫീസർ ജോഗി ജെ എസ്, എറണാകുളം മേഖലാ ഓഫീസർ കെ കെ ഷിജു എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. സംഭവത്തിലുൾപ്പെട്ട അഞ്ച് ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടിക്കായിരുന്നു ഫയർഫോഴ്സ് മേധാവി ശുപാർശ ചെയ്തിരുന്നത്. മേലുദ്യോഗസ്ഥരുടെ നിർദേശം അനുസരിക്കുക മാത്രം ചെയ്ത മൂന്ന് ഫയർമാന്മാർക്കെതിരെ നടപടി പാടില്ലെന്ന് കേരള ഫയർഫോഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെ ബി അനിഷ്, വൈ എ രാഹുൽദാസ്, എം സജാദ് എന്നീ മൂന്ന് റെസ്ക്യു ഓഫീസർമാർക്കെതിരെയുള്ള നടപടി സ്ഥലംമാറ്റത്തിലൊതുങ്ങി. വകുപ്പുതല നടപടിയും ഉണ്ടാകും. ഇതോടൊപ്പം, തീവ്ര സ്വഭാവമുള്ള സംഘടനയ്ക്ക് ഫയർഫോഴ്സ് പരിശീലനം നൽകിയത് ഗുരുതരമായി കാണുന്നുവെന്ന് വ്യക്തമാക്കിയാണ്, മേലിൽ മതിയായ കൂടിയാലോചനകളില്ലാതെ പരിശീലനത്തിന് ആളെ വിടരുതെന്ന ഫയർഫോഴ്സ് മേധാവിയുടെ സർക്കുലർ.
മത-രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകുന്നത് സ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. സർക്കാർ അംഗീകൃത സന്നദ്ധ സംഘടനകൾ, വ്യാപാരി-വ്യവസായി മേഖലയുമായി ബന്ധപ്പെട്ട കൂട്ടായ്മകൾ, സിവിൽ ഡിഫൻസ് പ്രവർത്തകർ, അംഗീകൃ പൊതുജന സേവന പ്രസ്ഥാനങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് മാത്രം പരിശീലനം നൽകിയാൽ മതിയാകും. അപേക്ഷ ലഭിച്ച്, പരിശീലനത്തിന് ആളെ വിട്ടുനൽകുന്നതിന് മുൻപായി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തണമെന്നും സർക്കുലറിൽ പറയുന്നു. ആലുവയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിൽ രക്ഷാപ്രവർത്തനത്തിൽ ഫയർഫോഴ്സ് ഔദ്യോഗികമായി പരിശീലനം നൽകിയതാണ് സേനയ്ക്കാകെ തലവേദനയായ വിവാദത്തിലേക്ക് വളർന്നത്.
Also Read : 'മത രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ട'; 'അപേക്ഷകളിൽ കൂടിയാലോചന വേണം'-ഫയർഫോഴ്സ് മേധാവി ബി സന്ധ്യ
പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ റെസ്‌ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലായിരുന്നു സംഭവം. കഴിഞ്ഞ മാസം മുപ്പതിനാണ് ആലുവ ടൗണ്‍ ഹാളില്‍വച്ച് പോപ്പുലര്‍ ഫ്രണ്ട് റിലീഫ് ടീമിനായി അഗ്നിരക്ഷാ സേന പരിശീലനം നടത്തിയത്. അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍ അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു പരിശീലനം.ഇതാണ് വിവദമായത്.
പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തുവന്നു. ഇതോടെയാണ് അന്വേഷണം നടത്താന്‍ അഗ്നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്. പരിശീലനം നല‍്‍കാനിടയായ സാഹചര്യം വിശദീകരിക്കാന്‍ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈ എ രാഹുൽദാസ്, എം സജാദ് എന്നിവരോട് ആവശ്യപെട്ടുകയായിരുന്നു. അതേസമയം സംഭവത്തില്‍ ചട്ടലംഘനമൊന്നും നടന്നിട്ടില്ലെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വാദം. സന്നദ്ധ സംഘടനകള്‍ റസിഡന്‍റ് അസോസിയേഷനുകള്‍ വിവിധ എന്‍ജിഒകള്‍ എന്നിവക്ക് പരിശീലനം നല്‍കാറുണ്ട്. ഇതുപോലുള്ള പരിശീലനം മാത്രമാണ് നല്‍കിയതെന്നും രാഷ്ട്രിയ പാര്‍ട്ടികളുടെ വേദിയില്‍ വെച്ച് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കരുതെന്ന് ചട്ടമില്ലെന്നുമാണ് ഇവരുടെ വാദം.
