എല്ലാം പാര്‍ട്ടി നേതാക്കള്‍ക്ക് വിട്ടുകൊടുത്തതാണ് ഇതിന് കാരണം. അതുകൊണ്ടാണ് പൊലീസിന് പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നത്. ഇത് അപകടകരമായി സ്ഥിതിവിശേഷമാണെന്നും സതീശൻ പറഞ്ഞു
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന് (Popular Front of India) ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയെന്നത് ഗൗരവതരമായി അന്വേഷിക്കേണ്ട വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ താല്‍ക്കാലിക രാഷ്ട്രീയലാഭത്തിന് വേണ്ടി താലോലിക്കുന്ന സമീപനമാണ് സി പി എം സ്വീകരിക്കുന്നത്. സോഷ്യല്‍ എന്‍ജിനീയറിങ് എന്ന് പേരിട്ട് പിണറായി വിജയന്‍ നടത്തുന്നത് മത പ്രീണനമാണെന്നും സതീശൻ ആരോപിച്ചു. അതിന് വേണ്ടി ചെയ്തുകൊടുക്കുന്ന സൗകര്യങ്ങളുടെ ഭാഗമാണ് ആലുവയിലെ പരിശീലനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇതിന് മുന്‍പും ഈ സംഘടനകള്‍ പൊലീസില്‍ കടന്നുകയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നെന്ന വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ആദ്യം ഈ പ്രീണന നയം സി പി എം അവസാനിപ്പിക്കണണെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. താക്കോല്‍ സ്ഥാനങ്ങളിലേക്ക് ആളുകളെ പോസ്റ്റ് ചെയ്യുന്നത് സി പി എമ്മാണ്. ഇതോടെ പൊലീസിന്റെ ലൈന്‍ ഓഫ് കണ്‍ട്രോള്‍ നഷ്ടമായി. എല്ലാം പാര്‍ട്ടി നേതാക്കള്‍ക്ക് വിട്ടുകൊടുത്തതാണ് ഇതിന് കാരണം. അതുകൊണ്ടാണ് പൊലീസിന് പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നത്. ഇത് അപകടകരമായി സ്ഥിതിവിശേഷമാണെന്നും സതീശൻ ചൂണ്ടികാട്ടി.
'പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ഗുരുതര വീഴ്ച്ച', റിപ്പോര്‍ട്ട് നല്‍കി ഫയര്‍ഫോഴ്സ് മേധാവി
അതേസമയം ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമനസേനാംഗങ്ങള്‍ പരിശീലനം നല്‍കിയത് ഗുരുതര വീഴ്ച്ചയെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറിക്ക് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതോടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ക്ലാസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ഉറപ്പായി. എറണാകുളം റീജണൽ ഫയർ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ, ക്ലാസെടുത്ത മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാവും നടപടിയുണ്ടാകുക.
പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ റെസ്‌ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് സംഭവം നടന്നത്. ബുധനാഴ്ച്ച ആലുവയില്‍ വെച്ചായിരുന്നു ഉദ്ഘാടനം. അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍, അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു പരിശീലനം. ഇതാണ് വിവാദമായത്. പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തുവന്നിരുന്നു.
ഇതോടെയാണ് അന്വേഷണം നടത്താന്‍ അഗ്നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്. പരിശീലനം നല്‍കാനിടയായ സാഹചര്യം വിശദീകരിക്കാന്‍ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈഎ രാഹുൽദാസ്, എം സജാദ് എന്നിവരോട് ആവശ്യപ്പെട്ടു. വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. അതേസമയം സംഭവത്തില്‍ ചട്ടലംഘനമൊന്നും നടന്നിട്ടില്ലെന്നാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ വാദം. സന്നദ്ധ സംഘടനകള്‍ റസിഡന്‍റ് അസോസിയേഷനുകള്‍ വിവിധ എന്‍ജിഒകള്‍ എന്നിവക്ക് പരിശീലനം നല്‍കാറുണ്ട്. ഇതുപോലുള്ള പരിശീലനം മാത്രമാണ് നല്‍കിയതെന്നും രാഷ്ട്രിയ പാര്‍ട്ടികളുടെ വേദിയില്‍ വെച്ച് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കരുതെന്ന് ചട്ടമില്ലെന്നുമാണ് ഇവരുടെ വാദം.
