ഓപ്പറേഷന്‍ സ്ക്രീന്‍; തൃശ്ശൂര് മാത്രം 124 വാഹനങ്ങള്‍ക്ക് എതിരെ പിഴചുമത്തി
പിഴ ചുമത്തിയ ശേഷവും കർട്ടനുകളും കൂളിഗ് ഫിലിമുകളും നീക്കം ചെയ്തില്ലെങ്കിൽ രണ്ടാം ഘട്ടത്തിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും കണ്ടെത്താനുള്ള സംസ്ഥാനത്തെ ഓപ്പറേഷൻ സ്ക്രീൻ പരിശോധനയില്‍ വ്യാപക നടപടി. തൃശ്ശൂര് മാത്രം 124 വാഹനങ്ങള്‍ക്ക് എതിരെ പിഴചുമത്തി. എറണാകുളത്ത് 110 ഉം തിരുവനന്തപുരത്ത് എഴുപതും കൊല്ലത്ത് എഴുപത്തൊന്നും മലപ്പുറത്ത് നാല്‍പ്പത്തെട്ടും വയനാട് പതിനൊന്നും വാഹനങ്ങൾക്ക് എതിരെ നടപടി സ്വീകരിച്ചു. പിഴ ചുമത്തിയ ശേഷവും കർട്ടനുകളും കൂളിഗ് ഫിലിമുകളും നീക്കം ചെയ്തില്ലെങ്കിൽ രണ്ടാം ഘട്ടത്തിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്.
കർട്ടനുകളിട്ട് എത്തിയ ചിലർ സ്ഥലത്ത് വെച്ചുതന്നെ ഇവ നീക്കം ചെയ്തു. ഇതിനിടെ തിരുവനന്തപുരത്ത് ഇസഡ് കാറ്റഗറി സുരക്ഷയുള്ളവർക്കും മുഖ്യമന്ത്രിക്കും മാത്രമാണ് സംസ്ഥാനത്ത് ഇളവ്. പരാതികൾ പൊതുജനങ്ങൾക്കും അറിയിക്കാം. റോഡ് സുരക്ഷാ മാസം, ഹെൽമറ്റ് ചലഞ്ച് എന്നിവയ്ക്കൊപ്പമാണ് ഇപ്പോൾ ഓപ്പറേഷൻ സ്ക്രീനും നടക്കുന്നത്.