ബിഷപ്പ് ഫ്രാങ്കോക്കെതിരായ കുറ്റപത്രം വൈകുന്നു; ആക്ഷൻ കൗൺസിൽ സമരത്തിലേക്ക്
ബിഷപ്പ് ഫ്രാങ്കോക്കെതിരായ കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധം. ആക്ഷൻ കൗൺസിൽ പ്രത്യക്ഷ സമരത്തിലേക്ക്. ഏപ്രിൽ 6ന് സമരം തുടങ്ങാൻ ആലോചന
കൊച്ചി: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം വൈകുന്നതിനെതിരെ വീണ്ടും പ്രത്യക്ഷ സമരം തുടങ്ങുന്നു. ആക്ഷൻ കൗൺസിലാണ് സമരത്തിനൊരുങ്ങുന്നത്. ഏപ്രിൽ ആറിന് സമരം തുടങ്ങാനാണ് ആലോചന. സമരം ആരംഭിക്കുന്നത് എപ്പോൾ വേണമെന്ന കാര്യത്തില്‍ തിങ്കളാഴ്ചത്തെ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
കന്യാസ്ത്രീ നൽകിയ പരാതിയിൽ കഴിഞ്ഞ സെപ്റ്റംബർ 21നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് തൊണ്ണൂറിലധികം ദിവസം കഴിഞ്ഞിട്ടും സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചില്ല. ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യമനുവദിച്ചതോടെ കുറ്റപത്രം വൈകിയാലും കുഴപ്പമില്ലെന്ന നിലയായി. കുറ്റപത്രം നവംബറിൽ തന്നെ അന്വേഷണ സംഘം തയ്യാറാക്കിയതാണ്.
സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നതിനെതിരെ കുറവിലങ്ങാടത്തെ കന്യാസ്ത്രീമാർ നേരത്തെ രംഗത്തെത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭയിലെ കന്യാസ്ത്രീ മെയ് അവസാനമാണ് പരാതി നൽകിയത്. നാലര മാസത്തെ അന്വേഷണത്തിന് ശേഷമായിരുന്നു ഫ്രാങ്കോയുടെ അറസ്റ്റ്. കന്യാസ്ത്രീ മാർ തെരുവിൽ സമരത്തിനൊടുവിലായിരുന്നു അറസ്റ്റ്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ വൈകിയാൽ വീണ്ടും തെരുവിലിറങ്ങുമെന്ന് കന്യാസ്ത്രീമാർ പറഞ്ഞു.