നഗ്നതാ പ്രദര്‍ശന കേസിൽ നടൻ ശ്രീജിത്ത് രവിയെ കുടുക്കിയത് കറുത്ത സഫാരി കാറും സിസിടിവിയും
കറുത്ത സഫാരി കാറിലെത്തിയ ആളാണ് നഗ്നതാ പ്രദശനം നടത്തിയതെന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതനുസരിച്ച് പൊലീസ് സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു.
തൃശ്ശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിയെ കുടുക്കിയത് സിസിടിവി ക്യാമറയും സഫാരി കാറും. കറുത്ത സഫാരി കാറിലെത്തിയ ആളാണ് നഗ്നതാ പ്രദശനം നടത്തിയതെന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതനുസരിച്ച് പൊലീസ് സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം തിരിച്ചറിയുകയുമായിരുന്നു.
കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ
കഴിഞ്ഞ നാലിന് വൈകിട്ട് 3.30 തോടെ അയ്യന്തോൾ എസ് എൻ പാർക്കിനടുത്ത് വെച്ചായിരുന്നു സംഭവം നടന്നത്. പതിനൊന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയ ശേഷം ശ്രീജിത്ത് വാഹനത്തിൽ ഇവിടെ നിന്ന് കടന്ന് കളഞ്ഞു. കുട്ടികൾ മാതാപിതാക്കളെ വിവരമറിയിച്ചു. എന്നാൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. സമീപത്തെ സിസിടിവികൾ പരിശോധിച്ച് ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തു.
ഇയാൾ കുറ്റം സമ്മതിച്ചെന്നാണ് വിവരം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും. നേരത്തെയും സമാനമായ കേസിൽ ശ്രീജിത്ത് രവി പ്രതിയായിരുന്നു. ഒറ്റപ്പാലം പത്തിരിപ്പാലയിലെ സ്കൂൾ വിദ്യാർഥികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതിന് 2016 ലാണ് നേരത്തെ ഇയാൾ അറസ്റ്റിലായത്.
ശ്രീജിത്ത് രവിക്കെതിരായ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാർ
ശ്രീജിത്ത് രവിക്കെതിരായ ഗുരുതര ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ അച്ഛൻ. ശ്രീജിത്ത് രവി കുട്ടികളെ വീട് വരെ പിന്തുടർന്നുവെന്നും വീടിന് മുന്നിൽ വച്ചാണ് നഗ്നതാ പ്രദർശനം നടത്തിയതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിറ്റേ ദിവസവും ഇയാൾ കുട്ടികളെ പിന്തുടർന്ന് നഗ്നത പ്രദർശനത്തിന് ശ്രമിച്ചു. വീട്ടുകാർ കണ്ടതോടെ കാറുമായി സ്ഥലം വിടുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.