പ്രചാരണത്തിൽ താൻ 100% നീതി പുലർത്തിയെന്നും ട്രോളുണ്ടാക്കുന്നവർ അവരുടെ പണി ചെയ്യട്ടെ എന്നും അഞ്ജലി നായര്‍. രാഷ്ട്രീയത്തിൽ ഇനിയും സജീവമായി തുടരുമെന്നും അഞ്ജലി നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊച്ചി: തൃപ്പൂണിത്തുറയിൽ പ്രതീക്ഷിച്ച വോട്ട് നേടാനാകാത്തതിന്റെ കാരണം പരിശോധിക്കുമെന്ന് എന്‍ഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ. പ്രചാരണത്തിൽ താൻ 100% നീതി പുലർത്തിയെന്നും ട്രോളുണ്ടാക്കുന്നവർ അവരുടെ പണി ചെയ്യട്ടെ എന്നും അഞ്ജലി പ്രതികരിച്ചു. രാഷ്ട്രീയത്തിൽ ഇനിയും സജീവമായി തുടരുമെന്നും അഞ്ജലി നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

നിയമസഭാ തെരഞ്ഞെടുപ്പിലെ സെലിബ്രിറ്റി സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു നടി അഞ്ജലി നായർ. തൃപ്പൂണിത്തുറ മണ്ഡലത്തിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായിട്ടായിരുന്നു മത്സരിച്ച അഞ്ജലിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോൺ​ഗ്രസിന്റെ ദീപക് ജോയ് ആണ് തൃപ്പൂണിത്തുറ മണ്ഡലത്തിൽ വിജയിച്ചത്. 18468 ഭൂരിപക്ഷത്തിൽ 70256 വോട്ടുകൾ കോൺ​ഗ്രസ് നേടി. എൽഡിഎഫിന്റെ കെ എൻ ഉണ്ണികൃഷ്ണൻ 51788 വോട്ടുകളും നേടി. അഞ്ജലി നായർക്ക് 29471 വോട്ടുകളാണ് നേടാനായത്.

തോല്‍വിക്ക് പിന്നാലെ നിരവധി ട്രോളുകളും അഞ്ജലിയ്ക്ക് നേരെ വരുന്നുണ്ട്. "നെഗറ്റീവ് ട്രോളുകളൊന്നും കാണാഞ്ഞിട്ടല്ല. എന്നെ ഒരുപാട് പറയുന്നുണ്ട്. ഇതുവരെ കാണിച്ച സ്നേഹത്തിന്‍റേയും വാത്സല്യത്തിന്‍റേയും അപ്പുറം പറയുന്ന ഒരുപാട് ട്രോളുകള്‍ ഞാന്‍ കാണുന്നുണ്ട്. ട്രോളരുതെന്നൊന്നും ഞാന്‍ പറയുന്നില്ല. അതൊക്കെ നിങ്ങളുടെ മനസും സമയവും സാഹചര്യത്തിലും വരുന്ന കാര്യങ്ങളൊക്കെ ആണ്. അതൊക്കെ നടക്കട്ടെ. പക്ഷേ നിങ്ങളില്‍ ഒരാളാണെന്ന് മനസിലാക്കിയിട്ട് ഉപദ്രവിക്കരുത് എന്ന് മാത്രമെ എനിക്ക് പറയാനുള്ളൂ", എന്നായിരുന്നു അഞ്ജലി നായരുടെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചരണ വേളയിലും ഇത്തരത്തിൽ ട്രോളുകൾ നേരിടേണ്ടി വന്നിരിന്നു.