Asianet News MalayalamAsianet News Malayalam

Dileep Case : നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ അഭിഭാഷകർക്ക് നോട്ടീസ് അയക്കാൻ ബാർ കൗൺസിലിന്‍റെ തീരുമാനം

അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍‌ക്ക് നോട്ടീസ് അയക്കാനാണ് ബാർ കൗൺസിലിന്‍റെ തീരുമാനം.

Actress Attack case, Bar Council decided to send a notice to  dileeps lawyers over actress complaint
Author
Kochi, First Published Apr 7, 2022, 4:33 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ  (Dileep) അഭിഭാഷകർക്ക് നോട്ടീസ് അയക്കാൻ ബാർ കൗൺസിലിന്‍റെ തീരുമാനം. അഭിഭാഷകരായ ബി രാമന്‍പിള്ള (B Raman pillai), ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍‌ക്ക് നോട്ടീസ് അയക്കാനാണ് ബാർ കൗൺസില്‍ തീരുമാനിച്ചത്. ആക്രമിക്കപ്പെട്ട നടിയുടെ പരാതിയിൽ മറുപടി ആവശ്യപ്പെട്ടാണ് നടപടി.

പ്രതികളുമായി ചേർന്ന് 20 ലേറെ സാക്ഷികളെ അഭിഭാഷകൻ കൂറുമാറ്റിയെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി വേണെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ബാർ കൗൺസിലിന് പരാതി നൽകിയത്. സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത പരാതിയിൽ പറയുന്നു. കേസിലെ സാക്ഷിയായ ജിൻസനെ സ്വാധീനിക്കാൻ ക്രിമിനൽ കേസിലെ പ്രതിയുടെ സഹായത്തോടെ ബി രാമൻ പിള്ള 25 ലക്ഷം രൂപയും 5 സെന്‍റ് ഭൂമി വാഗ്ദാനം ചെയ്തു. ഇതിൽ പൊലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബി രാമൻപിള്ളയ്ക്ക് നോട്ടീസ് നൽകിയിട്ടും ഹാജരായില്ല. 

തുടരന്വേഷണത്തിലെ പ്രധാന തെളിവാണ് ദിലീപിന്‍റെ ഫോണുകൾ. ഈ ഫോൺ സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ബി രാമൻപിള്ളയുടെ ഓഫീസിൽവെച്ച് സൈബർ വിദഗ്ധന്‍റെ സഹായത്തോടെ തെളിവ് നശിപ്പിച്ചു. കേസിലെ പ്രധാന പ്രതി പൾസർസുനി ദിലീപിന് കൈമാറാൻ കൊടുത്ത കത്ത് സജിത് എന്നയാളെ സ്വാധീനിച്ച് രാമൻപിള്ള കൈക്കലാക്കി. പിന്നീട് ഈ കത്ത് ഇരിങ്ങാലക്കുടയിലെ ഹോട്ടലിൽവെച്ച് തിരിച്ച് നൽകിയെന്നും കത്തിൽ നടി ആരോപിക്കുന്നു. എന്നെ ആക്രമിച്ച കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റി. കോടതിയെ സഹായിക്കണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണുണ്ടായത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. 

നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ  ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ളയ്ക്കെതിരെ അന്വേഷണം സംഘം ആക്ഷേപങ്ങളുന്നയിച്ചിരുന്നു. പിന്നാലെ  വധ ഗൂഡാലോചന കേസിൽ അഭിഭാഷകനെ  ചോദ്യം ചെയ്യാൻ ക്രൈംബ്രാ‌‌ഞ്ച് നോട്ടീസ് നൽകിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് നീക്കം നിലച്ചുപോകുകയായിരുന്നു. ഇതിനിടെയാണ് ആക്രമിക്കപ്പെട്ട നടി തന്നെ അഭിഭാഷകൻ ബി രാമൻപിള്ളയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബാർ കൗൺസിലിനെ സമീപിച്ചത്. 

    അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷൻ കോടതിയിൽ കൈമാറിയ രേഖകൾ പുറത്ത് പോയെന്ന പ്രതിഭാഗം പരാതിയിലാണ് നടപടി. ഈമാസം 12 ന് നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് പ്രത്യേക കോടതി ജഡ്ജി ഹണി കെ വർഗീസിന്‍റെ  നിർദ്ദേശം.

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിയും പ്രോസിക്യൂഷനും തമ്മിൽ പല തരത്തിലുള്ള അഭിപ്രായ ഭിന്നതകൾ ഉണ്ടായിട്ടുണ്ട്. ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയെ വരെ സമീപിച്ചിരുന്നു. പ്രതി ദിലീപിന്‍റെ  ഫോണിലേക്ക് കോടതി രേഖകളും എത്തിയെന്ന അന്വേഷണ സംഘത്തിന്‍റെ വെളിപ്പെടുത്തലോടെ ഇത് കൂടുതൽ സങ്കീർണ്ണമായിരുന്നു. ഇതിനിടെയാണ് അന്വേഷണ വിവരങ്ങൾ  ചോർത്തിയെന്ന പ്രതിഭാഗം പരാതിയിൽ  ഡിവൈഎസ്പി ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകാൻ  പ്രത്യേക കോടതി ജ‍ഡ്ജി ഹണി കെ വർഗീസ് നിർദ്ദേശിച്ചിട്ടുള്ളത്.  

അന്വഷണ ഉദ്യോഗസ്ഥൻ കോടതിയ്ക്ക് കൈമാറിയ റിപ്പോർട്ട് അതേപടി മാധ്യമങ്ങളിൽ വന്നതിലാണ് കോടതിയുടെ നടപടി. ഈ മാസം 12 ന് നേരിട്ട് ഹാജരായി ഡിവൈഎസ്പി ബൈജു പൗലോസ് ഈ പരാതിയിൽ വിശദീകരണം നൽകണം. പ്രതിഭാഗം ആരോപണം അന്വേഷണ സംഘത്തെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കം മാത്രമാണെന്നാണ് പോലീസ് പറയുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം കോടതിയിൽ നിന്ന് പുറത്ത് പോയെന്ന  അന്വഷണ സംഘത്തിന്‍റെ പരാതിയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം ഹൈക്കോടതി വിജിലൻസ് വിഭാഗം അന്വേഷണം നടക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios