Dileep Case : 'ഇത് ഞാനല്ല, ഒരു പെണ്ണ് അനുഭവിക്കേണ്ട ശിക്ഷ'; ദിലീപിന് കുരുക്കായി കൂടുതല്‍ ശബ്ദരേഖകൾ പുറത്ത്
ഇത് താൻ അനുഭവിക്കേണ്ട ശിക്ഷല്ലെന്നും ഒരു സ്ത്രീ അനുഭവിക്കേണ്ടത് ആയിരുന്നുവെന്നും സംഭാഷണത്തിൽ പറയുന്നു. 2017 ൽ നടന്നതാണ് ഈ സംഭാഷണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (Actress attack case) ദിലീപിന് (Dileep) കുരുക്കായി കൂടുതല്‍ ശബ്ദരേഖകൾ പുറത്ത്. നടൻ ദിലീപും സുഹൃത്ത് ബൈജു ചെങ്ങാമനാടും തമ്മിൽ നടന്നതെന്ന് കരുതപ്പെടുന്ന ഒരു ഫോൺ സംഭാഷണം കൂടി പുറത്തുവന്നു. ഇത് താൻ അനുഭവിക്കേണ്ട ശിക്ഷല്ലെന്നും ഒരു സ്ത്രീ അനുഭവിക്കേണ്ടത് ആയിരുന്നുവെന്നും സംഭാഷണത്തിൽ പറയുന്നു. 2017 ൽ നടന്നതാണ് ഈ സംഭാഷണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈൽ ഫോണ്‍ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഡോക്ടർ ഹൈദരലിയും ദിലീപിന്‍റെ സഹോദരി ഭർത്താവ് സൂരജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സൂരജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം. നടി ആക്രമിക്കപ്പെടുമ്പോൾ ആലുവയിലെ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപിന്‍റെ വാദം. ഇങ്ങനെയായിരുന്നു ആദ്യം ദിലീപ് മൊഴി നൽകിയിരുന്നത്. എന്നാലിത് തെറ്റാണെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടർ ഹൈദരലി ആദ്യം മൊഴി നൽകിയിരുന്നു. ഈ മൊഴി തിരുത്താനാണ് ആവശ്യപ്പെടുന്നത്.
രേഖകൾ പൊലീസിന്റെ കൈവശം ഉണ്ടന്നു ഡോക്ടർ പറയുമ്പോൾ ആ തെളിവിന് പ്രസക്തിയില്ല, കോടതിക്ക് നൽകുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നൽകുന്നു. പ്രശ്നങ്ങളൊന്നുമില്ലാതെ വക്കീൽ നോക്കുമെന്നും ഡോക്ടർ വക്കീൽ പഠിപ്പിക്കുന്നതപോലെ പറഞ്ഞാൽ മതിയെന്നും സംഭാഷണത്തിലുണ്ട്. പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടർ പിന്നീട് കൂറ് മാറി ദിലീപിന് അനുകൂലമായി മൊഴി നൽകിയിരുന്നു.
അതിനിടെ, കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിന്‍റെ മൂന്ന് അഭിഭാഷകർക്ക് കേരള ബാർ കൗസിൽ നോട്ടീസ് നൽകി. അതിജീവിത നൽകി പരാതിയിലാണ് നടപടി. സീനിയർ അഭിഭാഷകനായ ബി രാമൻ പിള്ള, ഫിലിപ് ടി വർഗീസ്, സുജേഷ് മോനോൻ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. നടിയുടെ ആരോപണത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്. വിചാരണ നടക്കുന്ന കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണുണ്ടായതെന്നും നടിയുടെ പരാതിയിലുണ്ട്.
തെളിവ് നശിപ്പിക്കാന്‍ ഉപയോഗിച്ച കംപ്യൂട്ടര്‍ അഭിഭാഷകരുടെ കയ്യില്‍; സായ് ശങ്കറിന്റെ കൂടുതല്‍ മൊഴി
ദിലീപുൾപ്പെട്ട വധഗൂഢാലോചന കേസിലെ പ്രതിയായ സൈബർ ഹാക്കർ സായ് ശങ്കറിന്റെ ചോദ്യം ചെയ്യലിന്‍റെ വിശദാംശങ്ങൾ പുറത്ത്. ദിലീപിന്‍റെ മൊബൈല്‍ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന് ഉപയോഗിച്ച ഐമാകും ലാപ്ടോപും ദിലീപിന്‍റെ അഭിഭിഷാകരുടെ കസ്റ്റഡിയിലാണെന്നാണ് സായ് ശങ്കറിന്‍റെ മൊഴി. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് സംഘം താമസിയാതെ അഭിഭാഷകരെ ചോദ്യം ചെയ്ത് ഇവ കസ്റ്റഡിയിലെടുക്കും. ഇതിനിടെ, നടിയെ ആക്രമിച്ച കേസില്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സായ് ശങ്കറിന് അന്വേഷണ സംഘം നോട്ടീസ് നല്‍കി.
തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപിന്‍റെ അഭിഭാഷകര്‍ ശ്രമിച്ചതിന്‍റെ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. ദിലീപ് അടക്കമുള്ള പ്രതികളോട് ജനുവരി 31 ന് രജിസ്ട്രിക്ക് ഫോണുകള്‍ കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് തലേദിവസം കൊച്ചിയിലെ മൂന്നിടങ്ങളില്‍ വെച്ച് ദിലീപിന്‍റെ രണ്ട് മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആരോപണം. ഇതിന് ഉപയോഗിച്ചത് സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്‍റെ ഭാര്യയുടെ പേരിലുള്ള ഐമാക്കാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സായ് ശങ്കറിന്‍റെ കോഴിക്കോട്ടെ വസതിയില്‍ നിന്ന് ഈ ഐമാക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
എന്നാല്‍ ഇന്നലെ കൊച്ചിയില്‍ കീഴടങ്ങിയ ശേഷം സായ് ശങ്കര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത് തന്‍റെ കൈവശം മറ്റൊരു ഐമാകും ലാപ്ടോപും ഉണ്ടെന്നാണ്. ദീലീപിന്‍റെ ഫോണുകളിലെ തെളിവുകള്‍ നശിപ്പിക്കാന്‍ കൂടുതലായി ഉപയോഗിച്ചത് ഇവ രണ്ടുമാണ്. എന്നാല്‍ ഇത് രണ്ടും ഇപ്പോള്‍ ദിലീപിന്‍റെ അഭിഭാഷകനായ ബി രാമന്‍പിള്ളയുടെ ഓഫീസിന്‍റെ കസ്റ്റിയിലാണെന്നാണ് സായ് ശങ്കറിന്‍റെ മൊഴി.
പൊലീസിന്‍റെ അറസ്റ്റ് ഭയന്ന് ഒളിവില കഴിയവേ, അഡ്വ ഫിലിപ്പ് ടി വര്‍ഗീസ് തന്നെ വിളിച്ചുവെന്ന് സായ് ശങ്കര്‍ പറയുന്നു. താന്‍ പിടിക്കപ്പെട്ടാല്‍ ഈ കംപ്യൂട്ടറുകളും ക്രൈബ്രാഞ്ചിന്‍റെ കൈവശമാകും. ഇത് തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് ഫിലിപ്പ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് തന്‍റെ കൈയില്‍ നിന്ന് ഫിലിപ്പ് വാങ്ങി ബി രാമന് പിള്ളയുടെ ഓഫീസില്‍ എത്തിക്കുകയായിരന്നുവെന്ന് സായ് പറയുന്നു. ഇതിനിടെ ഈ മാസം 19 ന് സായ് ശങ്കറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കി. എന്നാല്‍ ഇത്പ പ്രായോഗികമല്ലെന്ന് ക്രൈബ്രാഞ്ച് പറയുന്നു. കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിശ്ചയിച്ചിരക്കുന്ന സമയപരിധി ഈ മാസം 15 ആണ്.ഈ സാഹചര്യത്തില്‍ എത്രയും വേഗം മൊഴിയെടുക്കുന്നതിന് അനുമതി തേടി കോടതിയെ സമീപിക്കും.