2016ൽ പൾസർ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച വാഹനമാണിതെന്നും ഗൂഡലോചനയിലെ പ്രധാന തെളിവാണ് ഈ കാറെന്നും അന്വേഷണ സംഘം പറയുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Assault Case) തൊണ്ടിമുതലായി ദിലീപിന്‍റെ (Dileep) കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ദിലീപിന്‍റെ പത്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണ സംഘം കാർ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ചുവന്ന സ്വിഫ്റ്റ് കാറാണ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ജയിലിൽ നിന്ന് ദിലീപിനായി സുനി അയച്ച കത്തിന്‍റെ ഒറിജിനലും അന്വേഷണ സംഘം കണ്ടെത്തി.

Add Asianetnews as a Preferred SourcegooglePreferred

സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിന്‍റെ കാർ അന്വേഷണം സംഘം കസ്റ്റഡിയിലെടുത്തത്. 2016 ഡിസംബർ 26ന് താൻ ദിലീപിനെ കാണാൻ പോയപ്പോൾ പൾസർ സുനി ദിലീപിന്‍റെ ആലുവയിലെ പത്മസരോവരം വീട്ടിലുണ്ടായിരുന്നു. വീട്ടിൽ നിന്ന് ദിലീപിന്‍റെ കാറിൽ മടങ്ങുമ്പോൾ സുനിയെ ദിലീപ് തനിക്കൊപ്പം കാറിൽ കയറ്റിവിട്ടു, ദിലീപിന്‍റെ സഹോദരൻ അനൂപും കാറിലുണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി.

2007ൽ ദിലീപ് വാങ്ങിയതാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത ചുവന്ന മാരുതി സ്വിഫ്റ്റ് കാർ. നടിയെ ആക്രമിക്കപ്പെടുന്നതിന് മുമ്പ് തന്നെ മുഖ്യപ്രതി പൾസർ സുനിയുമായി ദിലീപിന് പരിചയം ഉണ്ടെന്നതിനുള്ള തെളിവായിട്ടാണ് കാറിനെ പൊലീസ് കാണുന്നത്. കസ്റ്റഡിയിൽ എടുത്തെങ്കിലും കാർ സ്റ്റേഷനിലേക്ക് മാറ്റാനായിട്ടില്ല. ബ്രേക്ക് ഡൗണായി കിടക്കുന്ന കാർ അടുത്ത ദിവസം കെട്ടിവലിച്ച് കൊണ്ടുപോകാനുള്ള നീക്കത്തിലാണ് പൊലീസ്.

അതിനിടെ, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്തിന്റെ ഒറിജിനൽ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. സഹതടവുകാരൻ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടിൽ നിന്നാണ് കത്ത് കിട്ടിയത്. കത്തിന്റെ ആധികാരികത ഉറപ്പാക്കാൻ പൾസർ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിൾ പൊലീസ് ശേഖരിച്ചു. ഇന്നലെ ജയിലിൽ എത്തിയാണ് അന്വേഷണ സംഘം സാമ്പിൾ ശേഖരിച്ചത്. ഈ സാംപിൾ ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.

നടിയെ ആക്രമിച്ച ഗൂഢാലോചനയ്ക്ക് പിന്നിൽ ദിലീപാണെന്ന് ആരോപിക്കുന്നതാണ് കത്തിന്റെ ഉള്ളടക്കം. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ സുനിയുടെ അമ്മ കത്തിന്റെ പകർപ്പ് പുറത്ത് വിട്ടിരുന്നു. 2018 മെയ്‌ 7 നായിരുന്നു സുനി ജയിലിൽ നിന്ന് കത്ത് എഴുതിയത്. എന്നാൽ കത്ത് ദിലീപിന് കൈമാറാൻ കഴിഞ്ഞിരുന്നില്ല എന്നാണ് അവകാശവാദം. ദിലീപിന്റെ അഭിഭാഷകൻ സജിത്തിൽ നിന്ന് കത്ത് വാങ്ങുകയും ദിവസങ്ങൾ കഴിഞ്ഞ് തിരിച്ചു നൽകുകയും ചെയ്തുവെന്നും ആരോപണമുണ്ട്.

അതേസമയം, കേസിൽ ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും. ഇരുവർക്കും നാളെ നോട്ടീസ് നൽകിയേക്കും. മുഖ്യപ്രതി പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിലും, തെളിവ് നശിപ്പിച്ചതിലും ആണ് ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിലെടുത്ത കത്തും കാറും നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവുകളാകും.