വിചാരണ സ്റ്റേ ചെയ്യണമെന്നും കുറ്റപത്രത്തിൽ നിന്ന് പേരൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഉടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് വിവരം.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനുളള തീയതി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് തീരുമാനിക്കും. ഈ മാസം അവസാനത്തോടെ വിസ്താര നടപടികൾ തുടങ്ങാനാണ് ആലോചന. നടൻ ദിലീപ് അടക്കമുളള പ്രതികളെ ഇന്നലെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചിരുന്നു. എന്നാൽ, വിചാരണ സ്റ്റേ ചെയ്യണമെന്നും കുറ്റപത്രത്തിൽ നിന്ന് പേരൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഉടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് വിവരം.

നടന്‍ ദിലീപ് എട്ടാം പ്രതിയായ ക്വട്ടേഷന്‍ പീഡനക്കേസില്‍ എല്ലാ പ്രതികള്‍ക്കുമെതിരെ പ്രത്യേക കോടതി ഇന്നലെ കുറ്റം ചുമത്തി. പ്രതികള്‍ കുറ്റം നിഷേധിച്ച സാഹചര്യത്തില്‍ ഈ മാസം അവസാനം വിചാരണ തുടങ്ങാന്‍ കോടതി തീരുമാനിച്ചു. വിസ്തരിക്കാനുള്ള സാക്ഷികളുടെ പട്ടിക ഇന്ന് തീരുമാനിക്കും.

കേസിൽ ദിലീപ് ഉൾപ്പടെയുള്ള 10 പ്രതികളും വിചാരണ നടക്കുന്ന സിബിഐ പ്രത്യേക കോടതിയിൽ ഇന്നലെ ഹാജരായി. നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ദിലീപ് എത്തിയത്. ഒരു മണിക്കൂറിനുള്ളില്‍ നടപടികള്‍ അവസാനിച്ചു. പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. തങ്ങൾ കുറ്റം ചെയ്തിട്ടില്ലന്ന് പ്രതികൾ അറിയിച്ചതോടെയാണ് വിചാരണ നടപടികള്‍ ആരംഭിക്കാൻ കോടതി നിര്‍ദ്ദേശിച്ചത്. ഈ മാസം 28 ന് വിചാരണ ആരംഭിക്കാൻ ആദ്യം നിർദ്ദേശിച്ചെങ്കിലും ചില അഭിഭാഷകര്‍ അസൗകര്യം അറിയിച്ചു. 29 ന് തുടങ്ങിയാല്‍ മതിയെന്നായിരുന്നു ഇവരുടെ അഭ്യര്‍ത്ഥന. ഇക്കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമെടുക്കും. 

മുന്നൂറിലധികം വരുന്ന സാക്ഷി പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയിരിക്കുന്നത്. ഒരോ പ്രതിയും ഹാജരാകേണ്ട തീയതി നിശ്ചയിച്ച് നോട്ടീസ് അയക്കും. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആൻറണി, മൂന്നാം പ്രതി മണികണ്ഠൻ, നാലാം പ്രതി വിജേഷ്, ആറാം പ്രതി പ്രദീപ്, ഒമ്പതാം പ്രതി സനൽകുമാർ. എന്നിവരാണ് നിലവിൽ റിമാന്റിലുള്ളത്. അതേസമയം, വിടുതല്‍ഹര്‍ജി തള്ളിയ പ്രത്യേക കോടതി വിധി ചോദ്യം ചെയ്ത് ഈയാഴ്ച ദിലീപ് ഹൈക്കോടതിയെ സമീപിക്കും.

Also Read:ദിലീപിന്‍റെ ഇനിയുള്ള നീക്കമെന്ത്? വിടുതൽ തേടി മേൽക്കോടതികളിലേക്കോ?