നേരിട്ട് തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടിയിട്ടുണ്ട്. എല്ലാ വിധിയിലും എല്ലാവർക്കും പൂർണ്ണ തൃപ്തി ഉണ്ടാകില്ല. ഇത് വ്യക്തിപരമായ കേസാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മുരളീധരൻ

കൊച്ചി : ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന തോന്നലുണ്ടെങ്കിൽ അപ്പീൽ പോകാമെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. നേരിട്ട് തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടിയിട്ടുണ്ട്. എല്ലാ വിധിയിലും എല്ലാവർക്കും പൂർണ്ണ തൃപ്തി ഉണ്ടാകില്ല. ഇത് വ്യക്തിപരമായ കേസാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

നടിയെ ആക്രമിച്ച കേസിൽ വിധി പൂർണമായി വായിച്ച ശേഷം പ്രതികരിക്കാമെന്നാണ് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ്‌ ചെന്നിത്തല വ്യക്തമാക്കിയത്. ദിലീപിന് അർഹമായ നീതി കിട്ടിയെന്നും സർക്കാർ അപ്പീൽ പോകുന്നത് ദിലീപിനെ ദ്രേഹിക്കാനെന്നുമുള്ള അടൂർ പ്രകാശിന്റെ പ്രതികരണം ചെന്നിത്തല തള്ളി. അടൂർ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമാണെന്നും. കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ല. അതിജീവതയ്ക്ക് ഒപ്പം തന്നെയാണെന്നും ചെന്നിത്തല ആവർത്തിച്ചു.

ദിലീപിനെ പിന്തുണച്ച് അടൂർ പ്രകാശ് 

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്നായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തെരഞ്ഞെടുപ്പ് ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. പത്തനംതിട്ടയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴാണ് അടൂർ പ്രകാശിൻ്റെ പ്രതികരണം ഉണ്ടായത്.

ഉത്തത പൊലീസ് നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത ​ഗൂഢാലോചനയാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളിൽ ഞാനല്ല അഭിപ്രായം പറയേണ്ടത്. സർക്കാർ ദിലീപിന്റെ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു. സർക്കാർ ദ്രോഹിക്കാൻ അപ്പീൽ പോകുകയാണെന്നും സർക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാൻ പറ്റുന്നതാണെന്നുമായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം.