വിവരം നൽകാൻ അപേക്ഷകരിൽ നിന്ന് അധികതുക വാങ്ങി; സ്വന്തം കയ്യിൽ നിന്ന് ഓഫീസർമാർ തിരികെ നൽകണം

തിരുവനന്തപുരം: വിവരം നൽകാൻ അപേക്ഷകരിൽ നിന്ന് ഈടാക്കിയ അധികതുക ഓഫീസർമാർ തിരികെ നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കിമിന്റെ ഉത്തരവ്. ആലപ്പുഴ മുഹമ്മ പഞ്ചായത്തിൽ ഒമ്പത് പേജ് പകർപ്പിന് അപേക്ഷിച്ച രചന യിൽ നിന്ന് 27 രൂപ യ്ക്ക് പകരം 864 രൂപ വാങ്ങി. ഇതിൽ നിന്ന് 843 രൂപ ഓഫീസർ പി.വി. വിനോദ് സ്വന്തം കൈയ്യിൽ നിന്ന് തിരികെ നൽകണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം സംസ്ഥാന സർവ്വേ ഡയറക്ടറേറ്റിൽ 15 പേജ് പകർപ്പിന് അപേക്ഷിച്ച വി. എൻ. രശ്മിയിൽനിന്ന് 45 രൂപയ്ക്ക് പകരം 309 പേജിന്റെ പകർപ്പ് നല്കി 927 രൂപ വാങ്ങിയ ഓഫീസർ മെറ്റിൽഡ സൈമൺ 882 രൂപ തിരികെ നൽകണം. അധിക തുക ഈടാക്കിയത് വിശദീകരിക്കാൻ ഇരുവർക്കും 14 ദിവസത്തെ കാരണം കാണിക്കൽ നോട്ടീസും നല്കി. 

25000 രൂപ വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്. വിവരാവകാശ നിയമത്തിൽ ഇൻഫർമേഷൻ ഓഫീസർമാർക്കുള്ള അധികാരങ്ങൾ നിശ്ചിത ചട്ടങ്ങൾ പ്രകാരം നിയന്ത്രിതമാണ്. അത് പാലിക്കാതെ അപേക്ഷകരെ പരോക്ഷമായി ശിക്ഷിക്കുന്ന ഓഫീസർമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കമ്മിഷണർ ഹക്കിം ഉത്തരവിൽ വ്യക്തമാക്കി.

ടൂറിസം വകുപ്പിന്‍റെ ഡെസ്റ്റിനേഷൻ ചലഞ്ചും പാളി; ഓരോ കേന്ദ്രത്തിനും മുടക്കിയത് 50 ലക്ഷം, മിക്കതും പൂട്ടിക്കെട്ടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം