ഇന്നലെ അടിയന്തിര പ്രമേയ ചർച്ചക്ക് തയ്യാറായിട്ടും പ്രതിപക്ഷം ഒളിച്ചോടി എന്ന വിമർശനം ഭരണ പക്ഷം ഉയർത്തും

തിരുവനന്തപുരം: വിവാദ വിഷയങ്ങൾ കൊണ്ട് ഇന്നും നിയമസഭ സമ്മേളനം സംഭവ ബഹുലമായേക്കും. എ ഡി ജി പി എം.ആർ അജിത് കുമാർ ആർ എസ് എസ് നേതാക്കളുമായി നടത്തിയ കൂട്ടിക്കാഴ്ച്ചയടക്കമുള്ള വിഷയങ്ങൾ അടിയന്തര പ്രമേയമായി ഉന്നയിക്കാൻ ആണ് പ്രതിപക്ഷ നീക്കം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവും ഉന്നയിക്കും. അതേസമയം ഇന്നലെ അടിയന്തിര പ്രമേയ ചർച്ചക്ക് തയ്യാറായിട്ടും പ്രതിപക്ഷം ഒളിച്ചോടി എന്ന വിമർശനം ഭരണ പക്ഷം ഉയർത്തും. ഇടത് ബന്ധം വിട്ട പി വി അൻവർ ഇന്ന് സഭയിൽ എത്തും. അൻവർ സഭയിലും മുഖ്യമന്ത്രിക്ക് എതിരെ ആഞ്ഞടിക്കുമോ എന്നതും ആകാംക്ഷ ഉണ്ടാക്കുന്നതാണ്.

Add Asianetnews as a Preferred SourcegooglePreferred

അതിനിടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് യുവജന വിഭാഗത്തിന്‍റെ നിയമസഭാ മാര്‍ച്ചും ഇന്ന് നടക്കുന്നുണ്ട്. രാവിലെ സ്പെന്‍സര്‍ ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ചിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കും. പ്രതിപക്ഷനേതാവ് വി ഡി സതീശനാകും മാർച്ച് ഉദ്ഘാടനം ചെയ്യുക.

അതേസമയം മലപ്പുറം പരാമര്‍ശത്തിന്മേല്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാനില്ലാത്തിനാൽ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് അഭിപ്രായപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തിയിട്ടുണ്ട്. അടിയന്തര പ്രമേയത്തിന് സമയം നിശ്ചയിച്ച ശേഷം അതിന് മുന്‍പായി സഭാനടപടികള്‍ വേഗത്തില്‍ തീര്‍ത്ത് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞ് നാളെ ചേരുമെന്ന് പ്രഖ്യാപിച്ച് സ്പീക്കർ ഒളിച്ചോടിയെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയെ രക്ഷിക്കാനായിരുന്നു സ്പീക്കറുടെ ഈ നടപടിയെന്നും കെ പി സി സി പ്രസിഡന്‍റ് വിമർശിച്ചു. സ്വര്‍ണ്ണക്കടത്ത്, വിദ്വേഷ പരാമര്‍ശം ഉള്‍പ്പെടെ കേരളം ചര്‍ച്ച ചെയ്യുന്ന വിവാദ വിഷയങ്ങളില്‍ ചോദ്യം ഉന്നയിക്കാനുള്ള പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ അവകാശമാണ് സര്‍ക്കാര്‍ നിയമസഭയില്‍ നിഷേധിച്ചത്. മലപ്പുറത്തെ മോശമായി ചിത്രീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ ബോധപൂര്‍വ്വമായ ശ്രമങ്ങളെ നിയമസഭയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ മനപൂര്‍വ്വം പ്രശ്‌നം സൃഷ്ടിച്ചത് ഭരണപക്ഷമാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരത്ത് ഇങ്ങനെയൊരു കാഴ്ച ഇതാദ്യം, ലുലുമാളിലെത്തിയവർക്കെല്ലാം ആഘോഷം! അത്രമേൽ വലിയ 'കേക്ക് മിക്സിംഗ്'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം