Anupama|ദത്ത് വിവാദം; നടപടികൾ അട്ടിമറിക്കാൻ ശ്രമം; ഇനിയും വൈകിയാൽ സമാധാനപരമായി സമരം ചെയ്യില്ലെന്ന് അനുപമ
തന്റെ ഫോൺ പോലും എടുക്കുന്നില്ല. ഡിഎൻഎ സാമ്പിൾ എടുക്കുന്നത് പോലും അറിയിക്കുന്നില്ല. വ്യക്തിപരമായ വൈരാഗ്യം തീർക്കുകയാണ് ചിലർ-അനുപമ ആരോപിക്കുന്നു
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ(adoption row) തുടർ നടപടികൾ അട്ടിമറിക്കാൻ(sabotage) ശ്രമം നടക്കുകയാണെന്ന ആരോപണവുമായി കുഞ്ഞിന്റെ അമ്മ അനുപമ(anupama). കുഞ്ഞിനെ ആന്ധ്രയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. എന്നാൽ തന്നെ ഒരു കാര്യവും അറിയിക്കുന്നില്ലെന്നാണ് അനുപമയുടെ പരാതി. തന്റെ ഫോൺ പോലും എടുക്കുന്നില്ല. ഡിഎൻഎ സാമ്പിൾ എടുക്കുന്നത് പോലും അറിയിക്കുന്നില്ല. വ്യക്തിപരമായ വൈരാഗ്യം തീർക്കുകയാണ് ചിലർ. കുറ്റം ചെയ്തവരാണ് ഇപ്പോഴും സ്ഥാനത്തിരിക്കുന്നതെന്ന് അനുപമ ആരോപിച്ചു.
നടപടികൾ ഇനിയും നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെങ്കിൽ സമാധാനമായി സമരം ചെയ്യില്ലെന്നും അനുപമ പറയുന്നു. തനിക്ക് പറ്റുന്നത് പോലെ സമരം ചെയ്യുമെന്നും അനുപമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്തിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ് അനുപമ ഇപ്പോൾ.
അതേസമയം ആന്ധ്രയിലെ വിജയവാഡയിൽ നിന്നും തിരുവനന്തപുരത്തെത്തിച്ച കുഞ്ഞിന്‍റെ ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് സാമ്പിളെടുക്കും. ഇതിനായി വനിത ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ നിർമ്മല ശിശു ഭവനിൽ എത്തി. അനുപമയുടെയും അജിത്തിന്‍റേയും ഡിഎന്‍എ സാമ്പിളും പരിശോധനയാക്കായി എടുക്കേണ്ടതുണ്ട്. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലായിരിക്കും ഡിഎൻഎ പരിശോധന നത്തുക.