മഞ്ചേശ്വരം മണ്ഡലത്തിന് പിന്നാലെ മങ്കടയിലും എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് മങ്കടയിലെ സ്ഥാനാർഥി പിന്മാറിയത്.
മലപ്പുറം: മഞ്ചേശ്വരത്തിന് പിന്നാലെ മങ്കട മണ്ഡലത്തിലും എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചു. എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ഡോ സി എച്ച് അഷ്റഫായിരുന്നു സ്ഥാനാർഥി. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് സ്ഥാനാർഥിയെ പിൻവലിച്ചത്. മങ്കടയിൽ ആരെ പിന്തുണക്കണമെന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്നു എസ്ഡിപിഐ അറിയിച്ചു.
മഞ്ചേശ്വരത്തെ സ്ഥാനാർഥിയെയും എസ്ഡിപിഐ പിൻവലിച്ചിരുന്നു. യുഡിഎഫ് സമ്മർദ്ദത്തിന് വഴങ്ങിയാണ് എസ്ഡിപിഐ സ്ഥാനാർഥിയായ കെ എം അഷ്റഫ് പത്രിക പിൻവലിച്ചതെന്നാണ് ആരോപണം. മഞ്ചേശ്വരത്ത് ഇന്ന് രാവിലെ നടന്ന യോഗത്തിലാണ് സ്ഥാനാർഥിയെ പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായത്. സ്ഥാനാർഥിയെ പിൻവലിക്കുന്നതിൽ ആലോചന നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ന് രാവിലെ നടന്ന യോഗത്തിൽ എസ്ഡിപിഐയിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടുവെങ്കിലും പ്രാദേശിക നേതൃത്വവും സ്ഥാനാർത്ഥിയായ കെ എം അഷ്‌റഫും വിസമ്മതിക്കുകയായിരുന്നു. ഇതിന് പിറകെ കെ എം അഷ്‌റഫ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. പിന്നാലെ നടത്തിയ ചർച്ചയിൽ മഞ്ചേശ്വരത്ത് മത്സരിക്കുന്നില്ലെന്ന നിലപാടിലേക്ക് എസ്ഡിപിഐ എത്തുകയായിരുന്നു.


