ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ പുറത്തുവിട്ട ഡിസൈൻ പ്രകാരം കെഎസ്ആർടിസിക്ക് കൊട്ടാരക്കര, കായംകുളം, ചങ്ങനാശ്ശേരി, ആറ്റിങ്ങല്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിൽ അത്യാധുനിക ബസ് സ്റ്റേഷനുകൾ വരുന്നു.
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് അത്യാധുനിക സൗകര്യങ്ങളുള്ള ബസ് സ്റ്റേഷനുകൾ വരുന്നു. കൊട്ടാരക്കര, കായംകുളം ചങ്ങനാശ്ശേരി, ആറ്റിങ്ങല്‍, ചെങ്ങന്നൂര്‍കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡുകളാണ് പുതുതായി നിർമിക്കുന്നത്. അത്യാധുനിക സൌകര്യങ്ങളുള്ള ബസ് സ്റ്റാൻഡുകളുടെ ഡിസൈന്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ പറത്തുവിട്ടു.
"അടിപൊളി ബസുകൾ വരുമെന്ന് പറഞ്ഞു, വന്നു. ഇനി ഇതാ അത്യാധുനിക സൗകര്യങ്ങളുള്ള ബസ് സ്റ്റേഷനുകൾ. ഡിജിറ്റൽ യുഗത്തിനനുസരിച്ച് കെഎസ്ആർടിസിയും മാറുന്നു. ഇതുവരെ നിങ്ങൾ ഞങ്ങൾക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി. തുടർന്നും നിങ്ങളുടെ പിന്തുണ ഉണ്ടാകട്ടെ. അത്യാധുനിക സൗകര്യങ്ങളോടെ പുതിയതായി നിർമ്മിക്കുന്ന കൊട്ടാരക്കര, കായംകുളം ചങ്ങനാശ്ശേരി, ആറ്റിങ്ങല്‍, ചെങ്ങന്നൂര്‍ കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡുകളുടെ ഡിസൈന്‍"- എന്നാണ് മന്ത്രി അറിയിച്ചത്.
കെഎസ്ആർടിസി ഈ ഓണക്കാലത്ത് പുതുതായി നിരത്തിലിറക്കിയത് 143 പുതിയ ബസുകളാണ്. കെഎസ്ആര്‍ടിസിയുടെ മുഖച്ഛായ അടിമുടി മാറുകയാണെന്ന് മന്ത്രി കെ ബി ഗണേഷ്‍കുമാര്‍ പറഞ്ഞു. 130 കോടി രൂപയ്ക്കാണ് ബസുകള്‍ വാങ്ങിയത്. എസി സ്ലീപ്പർ, എസി സീറ്റർ കം സ്ലീപ്പർ, പ്രീമിയം സൂപ്പർ ഫാസ്റ്റ്, ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകൾ തുടങ്ങി വിവിധ ശ്രേണികളിലുള്ള ബസുകൾ ആണ് പുതുതായി എത്തിയത്. പുതിയ എല്ലാ ബസ്സുകളിലും വൈഫൈ സൗകര്യമുണ്ട്.
അതിനിടെ കെഎസ്ആർടിസിയ്ക്ക് പുതുതായി 180 ബസുകൾ കൂടി വരുന്നു. നേരത്തെ ടെൻഡർ നൽകിയ 143 ബസുകൾ കൂടാതെ പുതിയ 180 ബസുകൾ കൂടി വാങ്ങാൻ കെഎസ്ആർടിസി തീരുമാനിച്ചിരിക്കുകയാണ്. ഇതിനുള്ള ടെൻഡർ ഉടൻ നൽകും. പുതുതായി വാങ്ങുന്നവയിൽ 100 എണ്ണം സൂപ്പർഫാസ്റ്റ് സർവീസിനും 50 എണ്ണം ഓർഡിനറി സർവീസിനും 30 എണ്ണം ഫാസ്റ്റ് പാസഞ്ചർ സർവീസിനുമാണ്.


