കടുവയെ കണ്ടെന്ന് നാട്ടുകാർ, പഞ്ചാരക്കൊല്ലിയിൽ ഡ്രോൺ പരിശോധന; ജനങ്ങളെ മാറ്റുന്നു; ജാഗ്രതാ നിർദ്ദേശം
കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും വീടുകളിൽ കഴിയണമെന്നാണ് ജനങ്ങൾക്കുളള നിർദ്ദേശം.

മാനനന്തവാടി : ആദിവാസി സ്ത്രീയ കടുവ കടിച്ചുകൊന്ന പഞ്ചാരക്കൊല്ലിയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടുവെന്ന് നാട്ടുകാർ. പ്രദേശത്ത് വനംവകുപ്പ് പരിശോധന ആരംഭിച്ചു. തേയിലത്തോട്ടത്തിൽ ഡ്രോൺ അടക്കം ഉപയോഗിച്ചുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്. പ്രദേശത്ത് പൊലീസ് ജാഗ്രത നിർദ്ദേശം നൽകി. കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും വീടുകളിൽ കഴിയണമെന്നാണ് ജനങ്ങൾക്കുളള നിർദ്ദേശം. കർഫ്യു നിയമം നിർബന്ധമായും പാലിക്കണമെന്നും മാനന്തവാടി നഗരസഭാ ചെയർമാൻ നിർദ്ദേശിച്ചു. പ്രദേശത്ത് വാഹനത്തിൽ പൊലീസ് അനൗൺസ്മെൻറ് ആരംഭിച്ചു. ബേസ് ക്യാമ്പിൽ കടുവ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാരെ പൊലീസ് സുരക്ഷയിൽ വീടുകളിലേക്ക് മാറ്റുകയാണ്. തോട്ടത്തിലുണ്ടായിരുന്നവരെയും മാറ്റി. പൊലീസ് അകമ്പടിയിലാണ് നാട്ടുകാരെ മാറ്റുന്നത്.