അഗത്തിയിലെ അലയൻസ് എയർ ജീവനക്കാരാണ് കമ്പനി മേധാവിക്ക് പരാതി നൽകിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേ മൂക്കാലിനാണ് അഗത്തിയിൽ നിന്ന് 11 എംപിമാരടങ്ങുന്ന സംഘം കൊച്ചിയിലേക്കുള്ള യാത്രയ്ക്കായി അഗത്തി വിമാനത്താവളത്തിൽ എത്തിയത്.

കൊച്ചി: ലക്ഷദ്വീപിലെ അഗത്തിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ എംപിമാർ സുരക്ഷാ പരിശോധനയ്ക്ക് തയ്യാറായില്ലെന്നും വിമാനത്താവളത്തിലെ നടപടികളെ തടസ്സപ്പെടുത്തിയെന്നും പരാതി. അഗത്തിയിലെ അലയൻസ് എയർ ജീവനക്കാരാണ് കമ്പനി മേധാവിക്ക് പരാതി നൽകിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേ മൂക്കാലിനാണ് അഗത്തിയിൽ നിന്ന് 11 എംപിമാരടങ്ങുന്ന സംഘം കൊച്ചിയിലേക്കുള്ള യാത്രയ്ക്കായി അഗത്തി വിമാനത്താവളത്തിൽ എത്തിയത്. നിർദേശിച്ചതിനേക്കാൾ ഒരു മണിക്കൂർ വൈകിയാണ് ചെക്ക് ഇൻ ചെയ്യാൻ എംപിമാർ എത്തിയത്. 

റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികൾ ശക്തമായതിനാൽ ബാഗേജുകൾ പരിശോധിക്കണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശം ഉണ്ടായിട്ടും പരിശോധനയോട് സഹകരിക്കാൻ ചില എംപിമാർ തയ്യാറായില്ല. ഉദ്യോഗസ്ഥരോട് ഇവർ വാക്കു തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഉത്തർപ്രദേശിൽ നിന്നുള്ള എംപി ജഗതാംബികപാൽ സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് അരമണിക്കൂറിലേറെ വിമാനം വൈകുകയും ചെയ്തു.