തൊഴിലാളികളെ ദ്രോഹിക്കുന്ന തുഗ്ലക് പരീക്ഷണങ്ങൾ ശമ്പളം നൽകാൻ എടുക്കരുതെന്ന് എഐവൈഎഫ്
തിരുവനന്തപുരം: ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാനുള്ള കെഎസ്‌ആർടിസി എംഡി ബിജു പ്രഭാകറിന്റെ നിലപാട് അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണെന്ന് എഐവൈഫ്. മുതലാളിത്തം മുന്നോട്ട് വെയ്ക്കുന്ന നയങ്ങൾ നടപ്പിലാക്കാനുള്ള ബിജു പ്രഭാകറിന്റെ നീക്കം ഇടത് സർക്കാർ അംഗീകരിക്കരുതെന്നും നേതാക്കൾ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിയിൽ ശ്വാസം മുട്ടുന്ന കെ എസ് ആർ ടി സി തൊഴിലാളികൾക്ക് പുതിയ നിർദേശം ഇരുട്ടടിയാകുമെന്ന് അവർ വിമർശിച്ചു. സ്വന്തം നിലയ്ക്ക് ശമ്പളം നൽകാനുള്ള ക്രിയാത്മക നടപടികൾ വേണം കെ എസ് ആർ ടി സി മാനേജ്മെന്റ് സ്വീകരിക്കേണ്ടത്. അല്ലാതെ തൊഴിലാളികളെ ദ്രോഹിക്കുന്ന തുഗ്ലക് പരീക്ഷണങ്ങൾ ആകരുതെന്നും വിമർശനമുയർത്തി.
മറ്റു പൊതു മേഖല സ്ഥാപനങ്ങളെ സഹായങ്ങൾ നൽകി ഉയർത്തി കൊണ്ടു വരുന്നതു പോലെ സാധാരണക്കാരൻ യാത്രക്കായി ആശ്രയിക്കുന്ന കെഎസ്ആർടിസിക്കും ആവശ്യമായ സഹായങ്ങൾ നൽകി സർക്കാർ കൂടെ നിൽക്കണമെന്നാണ് എഐവൈഎഫ് നിലപാട്. ആയുസ് മുഴുവൻ കെ എസ് ആർ ടി സിയിൽ സേവനം അനുഷ്ഠിച്ചവർക്ക് അവരുടെ അവകാശമായ പെൻഷൻ കൃത്യമായി നൽകാൻ സർക്കാർ ഇടപെടണമെന്നും ആവശ്യമുണ്ട്.
തൊഴിലാളി വിരുദ്ധ നയങ്ങളിൽ നിന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് പിന്തിരിയണമെന്നാണ് ആവശ്യം. അല്ലെങ്കിൽ തൊഴിലാളികളെ പിന്തുണച്ച് എഐവൈഎഫ് സമരത്തിലേക്ക് നീങ്ങുമെന്ന് സംസ്ഥാന പ്രഡിഡന്റ് എൻ അരുണും സെക്രട്ടറി ടിടി ജിസ്മോനും പ്രസ്താവനയിൽ വ്യക്തമാക്കി.
