വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദികളെന്ന ആരോപണം സർക്കാർ ദൗർബല്യം-മന്ത്രി ആന്‍റണിരാജുവിന്‍റെ സഹോദരൻ എജെ വിജയൻ
കർഷകസമരത്തോട് മോദി സർക്കാർ ചെയ്തതാണ് വിഴിഞ്ഞം സമരത്തിൽ പിണറായി സർക്കാർ ചെയ്യുന്നതെന്ന് എ.ജെ.വിജയൻ പറഞ്ഞു. സമരത്തിന് പിന്നിലെ ഗൂഢസംഘമെന്ന് ആരോപിച്ച് എ.ജെ.വിജയൻ ഉൾപ്പടെ ഒൻപത് പേരുടെ ചിത്രം സിപിഎം മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദികളെന്ന് ആരോപിക്കുന്നത് സർക്കാരിന്റെ ദൗർബല്യം കൊണ്ടാണെന്ന്
തീരഗവേഷകനും മന്ത്രി ആന്റണി രാജുവിന്റെ സഹോദരനുമായ എ.ജെ.വിജയൻ.കർഷകസമരത്തോട് മോദി സർക്കാർ ചെയ്തതാണ്
വിഴിഞ്ഞം സമരത്തിൽ പിണറായി സർക്കാർ ചെയ്യുന്നത്. തുടക്കം മുതൽ വിഴിഞ്ഞം പദ്ധതിയെ എതിർക്കുന്ന ആളാണ് താനെന്നും എ.ജെ.വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സമരത്തിന് പിന്നിലെ ഗൂഢസംഘമെന്ന് ആരോപിച്ച് എ.ജെ.വിജയൻ ഉൾപ്പടെ ഒൻപത് പേരുടെ ചിത്രം സിപിഎം മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു.
തീവ്രബന്ധം ആരോപിച്ച് എതിർപ്പുകളെ തള്ളാനാവില്ല. പദ്ധതിയുടെ സത്യാവസ്ഥ തുറന്നുപറയുന്നത് കൊണ്ടാണ് തന്നോട് ശത്രുത.
താൻ തുടക്കം മുതൽ പദ്ധതിയെ എതിർക്കുന്നയാളാണ്.തീവ്രവാദിയെന്ന് വിളിച്ചാലും നിലപാടിൽ മാറ്റമില്ല. താൻ മന്ത്രി ആന്റണി രാജുവിന്റെ സഹോദരൻ എന്നത് ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതില്ലെന്നും എ.ജെ.വിജയൻ പറഞ്ഞു.