ചലചിത്ര അവാര്‍ഡ് വിതരണം നടത്തിയത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്. അതിൽ അവാര്‍ഡ് ജേതാക്കൾ ഒരു ആക്ഷേപവും പറഞ്ഞിട്ടില്ല. വിവാദങ്ങൾ അനാവശ്യമെന്നും മന്ത്രി 

തിരുവനന്തപുരം: ചലചിത്ര അവാര്‍ഡ് വിതരണ വിവാദം അനാവശ്യമെന്ന് മന്ത്രി എകെ ബാലൻ. ചലചിത്ര അവാര്‍ഡ് വിതരണം നടത്തിയത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്. അവാര്‍ഡ് ജേതാക്കളെ അപമാനിച്ചെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് വരെ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിൽ ആണ് വിശദീകരണം. അവാര്‍ഡ് ജേതാക്കളിൽ ആരും ഇതിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ല. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഒരു സ്റ്റേജിൽ പെരുമാറാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓരോ അവാർഡ് വിതരണം ചെയ്യുമ്പോഴും കൈ സാനിറ്റൈസ് ചെയ്യേണ്ടി വരും. അത് പ്രയോഗികമല്ലാത്തത് കൊണ്ടാണ് കൈകൊണ്ട് വിതരണം ചെയ്യാതിരുന്നത് . അന്യന് രോഗം പകരണമെന്ന അധമ ബോധം കാരണമാണ് പലരും വിമര്‍ശനം ഉന്നയിക്കുന്നതെന്നും മന്ത്രി ഏകെ ബാലൻ പറഞ്ഞു. വിമര്ശനം ഉന്നയിച്ച സുരേഷ് കുമാറിന് പ്രത്യേക രാഷ്ട്രീയമുണ്ട് അതിനാൽ ആണ് അദ്ദേഹം ആദ്യം ഇത്തരത്തിൽ വിവാദവുമായി വന്നത്. എന്നാൽ വിവാദം പ്രതിപക്ഷ നേതാവ് ഏറ്റെടുത്തത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. 

പ്രതീപക്ഷ നേതാവിന്‍റെ യാത്രയും സ്വീകരണ യോഗങ്ങളും കൊവിഡ് പ്രോട്ടോകോൾ പാലിച്ചല്ല സംഘടിപ്പിക്കുന്നത്. ഒരു യോഗവും കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നില്ല. ഇങ്ങനെ പോയാൽ ഓരോ സ്വീകരണയോഗവും ഓരോ കൊവിഡ് ക്ലസ്റ്ററാകും എന്ന കാര്യത്തിൽ സംശയം ഇല്ല. ഓരോ യോഗവും റെഡ് സോണുകൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.