എലത്തൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എ കെ ശശീന്ദ്രനെ എൻസിപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. എന്നാൽ, സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ച് ശശീന്ദ്രനെ തിരഞ്ഞെടുത്തതിൽ മുക്കം മുഹമ്മദ് വിഭാഗം പ്രതിഷേധത്തിലാണ്. മത്സരരംഗത്ത് ഉറച്ചുനിൽക്കുമെന്ന് അവർ വ്യക്തമാക്കിയതോടെ എൻസിപിയിലെ തർക്കം എൽഡിഎഫിന് തലവേദനയാവുകയാണ്.

കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എ കെ ശശീന്ദ്രനെ എൻ സി പി ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാന നേതൃത്വം മുക്കം മുഹമ്മദിന്റെ പേര് ഉൾപ്പെടെ ശുപാർശ ചെയ്തിരുന്നെങ്കിലും ദേശീയ നേതൃത്വം ശശീന്ദ്രനെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് ശശീന്ദ്രനടക്കം പറയുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ശശീന്ദ്രന് പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകി. മുക്കം മുഹമ്മദ് സ്ഥാനാർത്ഥിയാകാൻ അർഹനാണെന്നും എന്നാൽ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ശശീന്ദ്രൻ പ്രതികരിച്ചു. മുക്കം മുഹമ്മദിന്റെ ഭാഗത്തുനിന്നും മുന്നണിക്ക് ദോഷം ഉണ്ടാകുന്നത് ഒന്നും ഉണ്ടാവില്ല എന്നാണ് കരുതുന്നതെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

 മുക്കം മുഹമ്മദ് പോരിനിറങ്ങിയേക്കും

അതേസമയം, ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എൻ സി പി കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ പ്രതിഷേധം പുകയുകയാണ്. എ കെ ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനോട് ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങൾക്കും എതിർപ്പാണെന്നാണ് വ്യക്തമാകുന്നത്. ജില്ലാ നേതൃത്വത്തിന്റെ വികാരം പരിഗണിക്കാതെയാണ് ദേശീയ നേതൃത്വം തീരുമാനമെടുത്തതെന്ന പരാതി ശക്തമാണ്. മത്സരരംഗത്ത് ഉറച്ചുനിൽക്കാനാണ് മുക്കം മുഹമ്മദ് വിഭാഗത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച അന്തിമ നിലപാട് നാളെ ചേരുന്ന യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് മുക്കം മുഹമ്മദ് വ്യക്തമാക്കി. ഇത് എലത്തൂരിൽ എൽ ഡി എഫിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്.