'ആരോപണവിധേയർ അന്വേഷണ സംഘത്തിലുള്ളത് പ്രശ്നമാകില്ല, സംരക്ഷിത മരങ്ങളുടെ രക്ഷ ഉറപ്പാക്കും': എകെ ശശീന്ദ്രൻ
ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മാറ്റി നിർത്തേണ്ടതില്ല. മരം വെട്ട് അന്വേഷിക്കുന്ന സംഘത്തിൽ ആരോപണ വിധേയർ ഉള്ളത് അന്വേഷണത്തെ ദുർബലമാക്കില്ല. ഇവർക്ക് എതിരായ ഇടക്കാല റിപ്പോർട്ടുകൾ അന്വേഷണത്തിന്റെ ഭാഗമാണെന്നും മന്ത്രി
കോഴിക്കോട്: സംരക്ഷിത മരങ്ങളുടെ രക്ഷ പൂർണ്ണമായി ഉറപ്പാക്കിയാകും പുതിയ ഉത്തരവുകളിറക്കുകയെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ഇനിയൊരു ഉത്തരവ് ഉണ്ടാകുമ്പോൾ സംരക്ഷിത മരങ്ങളുടെ സംരക്ഷണം പൂർണ്ണമായും ഉറപ്പാക്കുമെന്നും ഇക്കാര്യത്തിൽ റവന്യൂ മന്ത്രിയുമായി കൂടിയാലോചന ഉണ്ടാകുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നഷ്ടമായ മുഴുവൻ തടിയും കണ്ടെത്തി സർക്കാരിലേക്ക് മുതൽക്കൂട്ടും. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
കർഷകരെ സംരക്ഷിക്കണം, തെറ്റായ നടപടിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം, സംരക്ഷിത മരങ്ങളുടെ സംരക്ഷണം പൂർണ്ണമായി ഉറപ്പാണം എന്നിവയാണ് സർക്കാരിന്റെ ഉദ്ദേശം. മരം വെട്ട് അന്വേഷിക്കുന്ന സംഘത്തിൽ ആരോപണ വിധേയർ ഉള്ളത് അന്വേഷണത്തെ ദുർബലമാക്കില്ല. ഇവർക്ക് എതിരായ ഇടക്കാല റിപ്പോർട്ടുകൾ അന്വേഷണത്തിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
'നിയമസഭയിൽ പറഞ്ഞതിൽ നിന്നും പിന്നോട്ടില്ല. അതത് സ്ഥലത്തെ മരംവെട്ട് അന്വേഷിച്ചവരുടെ റിപ്പോർട്ട് വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്. പ്രദേശിക തലത്തിലുള്ള ഉദ്യോഗസ്ഥർ അന്വേഷിച്ച ഈ റിപ്പോർട്ടിനെ മാത്രം വിശ്വാസത്തിലെടുത്ത് തീരുമാനം എടുക്കാനാകില്ല. അതിനാലാണ് വീണ്ടും അന്വേഷണം നടത്തുന്നത്. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മാറ്റി നിർത്തേണ്ടതില്ല. മരം വെട്ട് അന്വേഷിക്കുന്ന സംഘത്തിൽ ആരോപണ വിധേയർ ഉള്ളത് അന്വേഷണത്തെ ദുർബലമാക്കില്ല. ഇവർക്ക് എതിരായ ഇടക്കാല റിപ്പോർട്ടുകളും അന്വേഷണത്തിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.