കഴിഞ്ഞ ദിവസമാണ് തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നതിനെക്കുറിച്ച് മന്ത്രി കെ രാധാകൃഷ്ണൻ പൊതുവേദിയിൽ തുറന്ന് പറഞ്ഞത്. 

തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണൻ തനിക്ക് ജാതി വിവേചനം നേരിട്ടെന്ന പരാമർശം നടത്തിയതിനെ തുടർന്ന് വിശദീകരണവുമായി അഖില കേരള ശാന്തി ക്ഷേമ യൂണിയൻ. മന്ത്രിയുടെ തെറ്റിധാരണ മൂലം സംഭവിച്ചതെന്നാണ് അഖില കേരള ശാന്തി ക്ഷേമ യൂണിയന്റെ വിശദീകരണം. അഖില കേരള തന്ത്രി സമാജവും സമാനമായ രീതിയിൽ വിശദീകരണവുമായി രം​ഗത്തെത്തിയിട്ടുണ്ട്. നട തുറന്നിരിക്കുന്ന സമയം ആയതിനാൽ പൂജാരിമാർ ക്ഷേത്രാചാരം പാലിക്കാൻ ശ്രമിച്ചതാണ്. ആരോപണം ക്ഷേത്ര സംസ്കാരത്തിന്റെ ഉന്മൂലനം ലക്ഷ്യം വച്ചെന്നും അഖില കേരള ശാന്തി ക്ഷേമ യൂണിയൻ ആരോപിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസമാണ് തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നതിനെക്കുറിച്ച് മന്ത്രി കെ രാധാകൃഷ്ണൻ പൊതുവേദിയിൽ തുറന്ന് പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി വ്യക്തമാക്കിയിരുന്നു. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ ഇന്നലെ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ് മന്ത്രി പ്രതിപാദിച്ചത്. "ഞാന്‍ ഒരു ക്ഷേത്രത്തില്‍ ഒരു പരിപാടിക്ക് പോയി. ആ ക്ഷേത്രത്തില്‍ ചെന്ന സന്ദര്‍ഭത്തില്‍ അവിടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാന പൂജാരി വിളക്ക് കത്തിച്ച് കൊണ്ടു വന്നു. വിളക്ക് എന്റെ കൈയില്‍ തരാതെ അദ്ദേഹം തന്നെ കത്തിച്ചു. അപ്പോള്‍ ആചാരമായിരിക്കും എന്ന് കരുതി മാറി നിന്നു. അതിന് ശേഷം അവിടുത്തെ സഹപൂജാരിക്ക് വിളക്ക് കൈമാറി. അയാളും കത്തിച്ചു. അപ്പോഴും ഞാന്‍ കരുതിയത് എനിക്ക് തരുമെന്നാണ്. തന്നില്ല. പകരം വിളക്ക് നിലത്തുവെച്ചു. ഞാന്‍ എടുത്ത് കത്തിക്കട്ടെ എന്നാണ് അവര്‍ വിചാരിച്ചത്. ഞാന്‍ എടുക്കണോ? ഞാന്‍ കത്തിക്കണോ? ഞാന്‍ പറഞ്ഞു പോയി പണി നോക്കാന്‍" - മന്ത്രി വിവരിച്ചു.

തനിക്ക് മുൻഗണന കിട്ടിയില്ലെന്നതല്ല വിഷയം. അതിനെ മറികടക്കാനുള്ള കരുത്തെനിക്കുണ്ട്. ഇവരാരും നമ്മളെ പൂജിക്കുകയും വാഴിക്കുകയും ചെയ്യണ്ട. മനസ്സിലിപ്പോഴും അവശേഷിക്കുന്ന ദുരവസ്ഥ മാറ്റിയെടുക്കാൻ ശ്രമിക്കണമെന്നും മന്ത്രി സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. കേരളത്തിൻ്റെ പൊതു സമൂഹം അത് അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. 

പൈസക്ക് അയിത്തമില്ല, മനുഷ്യന് അയിത്തം കൽപ്പിക്കുന്നു. ജാതി വ്യവസ്ഥ മനസിൽ പിടിച്ച കറയാണ്. കണ്ണൂർ സംഭവത്തിൽ നിയമ നടപടിക്ക് പോകുന്നില്ലെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ചർച്ചകളിലൂടെയാണ് മാറ്റം ഉണ്ടാകേണ്ടത്. ജാതി വ്യവസ്ഥ ഉള്ളിടത്തോളം കാലം ജാതിക്കെതിരായ പോരാട്ടം തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

'ഇവരാരും നമ്മളെ പൂജിക്കുകയും വാഴിക്കുകയും ചെയ്യണ്ട, കണ്ണൂർ സംഭവത്തിൽ നിയമ നടപടിക്കില്ല': മന്ത്രി കെ രാധാകൃഷ്ണൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്