'എന്റെ നിലപാടിലുള്ള ആളുകളുടെ വിശ്വാസത്തെ ഒരു വേള ഞാൻ തകർത്തതിൽ എനിക്ക് കുറ്റബോധമുണ്ട്. തീർച്ചയായും ഇനി ഇത് ആവർത്തിക്കില്ല'.

കോഴിക്കോട്: ആത്മഹത്യാ ശ്രമത്തിൽ വിശദീകരണവുമായി അലൻ ഷുഹൈബ്. സംഭവത്തിന് ശേഷം ആദ്യമായാണ് അലൻ പ്രതികരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമിതമായ നിലയിൽ ഉറക്ക​ഗുളിക കഴിച്ച നിലയിലാണ് അലൻ ഷുഹൈബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. സ്നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കട്ടെയെന്ന് അലൻ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

പ്രതിസന്ധി നിറഞ്ഞ ഒരു സമയത്തിലൂടെ കടന്ന് പോയപ്പോൾ ഞാൻ ചെയ്ത വിഡ്ഢിത്തം നിങ്ങൾ ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോളേജിലെ എസ്എഫ്ഐയുടെയും ചില അധ്യാപകരുടെയും കോടതിയുടെയും എല്ലാം വേട്ട വലിയ തോതിൽ മാനസികമായി ബാധിച്ചിരുന്നു. അതിന്റെ കൂടെയുള്ള നട്ടെല്ലിനുണ്ടായ ചതവ് കാരണം പരീക്ഷ വരെ നിന്ന് എഴുതണ്ട അവസ്ഥയിലേക്കും എത്തിച്ചു. പല തവണ വന്ന ഇത്തരം ചിന്തകളെ വഴി തിരിച്ച് വിട്ടത് ഭരണകൂടം നടത്തുന്ന കടന്നാക്രമണങ്ങൾക്ക് മുന്നിൽ ഒരു മോശം ഉദാഹരണമായി മാറരുത് എന്നത് കൊണ്ടും പോരാട്ടത്തിൽ കൂടെ നിൽക്കുന്ന സഖാക്കളെയും കുടുംബത്തെയും കൂട്ടുകാരെയും ഓർത്ത് തന്നെയാണ്.

എന്റെ നിലപാടിലുള്ള ആളുകളുടെ വിശ്വാസത്തെ ഒരു വേള ഞാൻ തകർത്തതിൽ എനിക്ക് കുറ്റബോധമുണ്ട്. തീർച്ചയായും ഇനി ഇത് ആവർത്തിക്കില്ല. തിരുത്തി മുന്നോട്ട് പോകും. ഇവിടെ തന്നെ ഉണ്ടാകും. രാഷ്ട്രീയം പറഞ്ഞ്,ചളി അടിച്ച്, കഥ പറഞ്ഞ് തന്നെ-അലൻ ഷുഹൈബ് വിശദീകരിച്ചു. ഈ വിഷയവുമായി ബന്ധപെട്ട് മാനസികാവസ്ഥ മോശമാക്കുന്ന തരത്തിൽ അസ്ഥാനത്തുള്ള ഉപദേശവുമായി ആരും വരരുതെന്നും അലൻ ആവശ്യപ്പെട്ടു.

കൊച്ചിയിലെ ഫ്ലാറ്റിൽ അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിലാണ് അലൻ ഷുഹൈബിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന അലനെ ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് നിലവിൽ അലൻ.