ആലപ്പുഴയിലെ വാഹനാപകടത്തിൽ വാഹന ഉടമയെ ചോദ്യം ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. 

ആലപ്പുഴ: ആലപ്പുഴയിലെ വാഹനാപകടത്തിൽ വാഹന ഉടമയെ ചോദ്യം ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥികൾ ഉപയോ​ഗിച്ച വാഹനം സ്വകാര്യ വ്യക്തിയുടേതാണ്. വാഹനം വാടകക്ക് നൽകാനുള്ള ലൈസൻസ് വാഹന ഉടമയ്ക്ക് ഇല്ല. വാടകയ്ക്ക് നൽകിയതാണോ എന്ന കാര്യം പരിശോധിക്കുമെന്നും മോട്ടോർവാഹന വകുപ്പ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവില്‍ കാര്‍ ഉടമയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഇയാളെ വിളിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. 2010 രജിസ്ട്രേഷനാണ് വാഹനം. വാഹനത്തിന്‍റെ പേപ്പറുകളുടെ കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. റെന്‍റ് എ കാര്‍ അല്ലെങ്കില്‍ റെന്‍റ് എ കാബ് എന്ന തരത്തിലുള്ള ലൈസന്‍സ് വാഹനത്തിനില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

ഈ സാഹചര്യത്തില്‍, ഏത് സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വാഹനം നല്‍കിയതെന്ന കാര്യം കാര്‍ ഉടമ വ്യക്തമാക്കേണ്ടി വരും. എത്രയും വേഗം ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലുാണ് പൊലീസ് അന്വേഷണം നടത്തുന്നത്. 

കെഎസ്ആര്‍ടിസി ബസിന്‍റെ ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വാഹനം ഓടിച്ചയാളുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. 

കളര്‍കോട് വാഹനാപകടം; കാര്‍ ഉടമയെ ചോദ്യം ചെയ്യാൻ എംവിഡി