വിരമിച്ച ശേഷം ഉയർന്ന ശമ്പളത്തിൽ നിയമനം; വാർത്തക്ക് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭാര്യ സ്ഥാനം ഒഴിഞ്ഞു
നാളെ രാവിലെ 11.30 ന് കയർ ഫെഡ് അടിയന്തര ബോർഡ് യോഗം തിരുവനന്തപുരത്ത് ചേരും. അനധികൃത നിയമനങ്ങളും ക്രമക്കേടുകളും ഉൾപ്പെടെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാർത്ത പരമ്പരയെ തുടർന്നാണ് അടിയന്തര യോഗം വിളിച്ചത്.
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ (Alappuzha cpm district secretary) ഭാര്യ ഷീല നാസർ കയർ ഫെഡ് (coirfed) പേഴ്സണൽ മാനേജർ സ്ഥാനം ഒഴിഞ്ഞു. പകരം ചുമതല മറ്റൊരാൾക്ക് നൽകി. വിരമിച്ച ശേഷവും ഉയർന്ന ശമ്പളത്തിലുള്ള താൽക്കാലിക നിയമനം വിവാദമായിരുന്നു. നാളെ രാവിലെ 11.30 ന് കയർ ഫെഡ് അടിയന്തര ബോർഡ് യോഗം തിരുവനന്തപുരത്ത് ചേരും. അനധികൃത നിയമനങ്ങളും ക്രമക്കേടുകളും ഉൾപ്പെടെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാർത്ത പരമ്പരയെ തുടർന്നാണ് അടിയന്തര യോഗം വിളിച്ചത്.
കയർ ഫെഡ് ആസ്ഥാനത്തെ പേഴ്സണൽ മാനേജർ ആയിരുന്നു സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറിന്‍റെ ഭാര്യ ഷീല നാസർ. വയസ്സ് 58 തികഞ്ഞതോടെ ഇക്കഴിഞ്ഞ ജൂലൈയിൽ വിരമിച്ചു. പക്ഷെ അതേ തസ്തികയിൽ പുനർനിയമനം കൊടുക്കുകയായിരുന്നു. ഏറ്റവുമൊടുവിൽ ഷീല കൈപ്പറ്റിയ ശമ്പളം 42581 രൂപയാണ്. മറ്റൊരു പുനർനിയമനം സിഐടിയു എംപ്ലോയീസ് യൂണിയൻ സെക്രട്ടറി എം.പി. നാരായണന്‍റേതാണ്. പെൻഷൻ പറ്റിയ നാരായണൻ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ വാങ്ങിയ ശമ്പളം, 25161 രൂപയാണ്.
Also Read: പെന്‍ഷനായാലും ജോലി തുടരാം! കയര്‍ ഫെഡില്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ഭാര്യക്ക് പുനര്‍നിയമനം
കയർ ഫെഡ്ഡിലെ പുനർനിയമനങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ഷീല നാസറും എം.പി.നാരായണനും. കേരള സഹകരണ ചട്ടം അനുസരിച്ച്, പെൻഷൻ പറ്റിയവരെ ഒരു കാരണവശാലും പുനിർനിയമിക്കരുത് എന്നാണ് നിയമം. വലിയ സാമ്പത്തിക ബാധ്യതയും യുവാക്കൾക്ക് തൊഴിലവസരവും നഷ്ടപ്പെടുമെന്നാണ് പറയുന്നത്. എന്നാൽ, ഈ ചട്ടങ്ങളെല്ലാം മറികടന്നാണ് അനധികൃത നിയമനങ്ങൾ നടത്തിയത്.