വിനയുടെ ഫോട്ടോയ്ക്ക് രാഹുലുമായി ഏറെ സാമ്യമെന്ന് അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വസുന്ധര ദേവി മാസങ്ങൾക്ക് മുൻപാണ് ശിവാജി പാർക്കിൽ വിനയിനെ കണ്ടത്
ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് 7 വയസിൽ കാണാതായ രാഹുലിനോട് സാമ്യമുള്ള കുട്ടിയെ കണ്ടെന്ന വെളിപ്പെടുത്തലുമായി ആലപ്പുഴയിലെ വീട്ടിലേക്ക് മുംബൈയിൽ നിന്ന് കത്തെത്തി. വസുന്ധര ദേവി എന്ന് പേരായ സ്ത്രീയാണ് കത്തയച്ചത്. ശിവജി പാർക്കിൽ വെച്ച് താൻ കണ്ട കുട്ടിക്ക് രാഹുലുമായി സാമ്യമുണ്ടെന്നാണ് കത്തിൽ പറയുന്നത്. അച്ഛനെ തിരഞ്ഞ് മുംബൈയിലെത്തിയ വിനയ് എന്ന് പേരുള്ളയാളിനെയാണ് രാഹുൽ എന്ന് സംശയിച്ച് വസുന്ധര, ആലപ്പുഴയിലെ കുടുംബത്തിന് കത്തയച്ചത്. വിനയുടെ ഫോട്ടോയും കത്തിനൊപ്പം വെച്ചിരുന്നു.
വിനയുടെ ഫോട്ടോയ്ക്ക് രാഹുലുമായി ഏറെ സാമ്യമെന്ന് അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വസുന്ധര ദേവി മാസങ്ങൾക്ക് മുൻപാണ് ശിവാജി പാർക്കിൽ വിനയിനെ കണ്ടത്. ഏഴാം വയസിൽ പത്തനംതിട്ടയിലെ അനാഥാലയത്തിൽ എത്തിയതാണ് താനെന്നും പിതാവിനെ തേടിയാണ് മുംബൈയിൽ എത്തിയത് എന്നുമാണ് വിനയ് പറഞ്ഞതെന്ന് വസുന്ധര ദേവി കത്തിൽ പറയുന്നു.
കത്തും ഫോട്ടോയും രാഹുലിന്റെ കുടുംബം ആലപ്പുഴ എസ് പിക്ക് കൈമാറി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. രാഹുലിന്റെ 55കാരനായിരുന്ന പിതാവ് രാജുവിന്റെ ആത്മഹത്യയെ തുടർന്നാണ് 17 വർഷം മുൻപ് കാണാതായ മകൻ രാഹുലിന്റെ തിരോധാനം വീണ്ടും ചർച്ചയായത്. ഈ വാർത്തകൾ ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും ഇതോടെയാണ് താൻ കണ്ടത് രാഹുലാണെന്ന് സംശയം തോന്നിയതെന്നും വസുന്ധര ദേവി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേരളാ പൊലീസിനെയും സിബിഐയെയും കുഴക്കിയ കേസായിരുന്നു ഏഴ് വയസ്സുകാരനായ രാഹുലിന്റെ തിരോധാനം. സംസ്ഥാനമൊട്ടാകെ മാധ്യമങ്ങൾ രാഹുലിന്റെ തിരോധാനം ചർച്ച ചെയ്തു. 19 മാസം പൊലീസും പിന്നീട് സിബിഐയുടെ കൊച്ചി, തിരുവനന്തപുരം, ചെന്നൈ യൂണിറ്റുകളും ഒന്നര പതിറ്റാണ്ട് കാലം അന്വേഷിച്ചിട്ടും രാഹുൽ എവിടെ പോയെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയതേയില്ല.
ആശ്രാമം വാർഡിലെ വീടിനടുത്തുള്ള മൈതാനത്തെ ക്രിക്കറ്റ് കളിക്കിടയിലാണ് എ ആർ രാജുവിന്റെയും മിനിയുടെ മകനായ ഏഴു വയസ്സുകാരൻ രാഹുലിനെ 2005 മേയ് 18നു ദുരൂഹമായി കാണാതായത്. നാടുമുഴുവൻ തിരഞ്ഞിട്ടും രാഹുലിനെ കണ്ടെത്തിയില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് അന്വേഷണം ഫലം കണ്ടില്ല. സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കേസ് സിബിഐ ഏറ്റെടുത്തു. എന്നാൽ കുടുംബം പ്രതീക്ഷിച്ച ഫലം കണ്ടില്ല.
കേരളാ പൊലീസ് 19 മാസമാണ് അന്വേഷിച്ചത്. അയൽവാസികളെയടക്കം നിരവധി പേരെ ചോദ്യം ചെയ്തു. രാഹുലിനെ കൊലപ്പെടുത്തി മൃതദേഹം ചതുപ്പിലേക്ക് തള്ളിയതായി സമ്മതിച്ച അയൽവാസിയായ മധ്യവയസ്‌കനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാൽ മൃതദേഹം കണ്ടെത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടതോടെ ആ വഴിയും അടഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊഴി വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് കണ്ടെത്തി. സിബിഐയും പൊലീസിന്റെ വഴിയെയാണ് നീങ്ങിയത്. അയൽക്കാർ ഉൾപ്പെടെയുള്ളവരെ സിബിഐ ചോദ്യം ചെയ്തു. 2006 ഫെബ്രുവരിയിൽ, അയൽവാസിയായ യുവാവിനെയും നേരത്തെ ആരോപണവിധേയനായ വ്യക്തിയെയും പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയമാക്കിയെങ്കിലും അനുകൂലമായ ഒന്നും കണ്ടെത്തിയില്ല.
ശാസ്ത്രീയ അന്വേഷണങ്ങൾക്കും ഫലമില്ലാതായതോടെ 2013ൽ അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ തീരുമാനിച്ചു. ഇതു ചോദ്യം ചെയ്തു ബന്ധുക്കൾ വീണ്ടും കോടതിയെ സമീപിച്ചു. സംശയമുള്ളവരെ ശരിയായി ചോദ്യം ചെയ്തില്ലെന്ന വാദത്തിൽ കഴമ്പുണ്ടെന്നു കണ്ട് അന്വേഷണം തുടരാൻ കോടതി നിർദേശിച്ചു. അന്വേഷണം അവസാനിപ്പിക്കുകയാണെന്നു 2015ൽ കോടതിക്കു റിപ്പോർട്ട് നൽകിയപ്പോൾ വീണ്ടും അന്വേഷണം ആവശ്യപ്പെട്ടു. ഇനി ഒന്നും ചെയ്യാനില്ലെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചു.
ഒരു നാൾ രാഹുൽ വീട്ടിലേക്കു കയറി വരുമെന്ന പ്രതീക്ഷ രാജുവിനും കുടുംബത്തിനും ഉണ്ടായിരുന്നു. രാഹുലിനെ കാണാതാകുമ്പോൾ പിതാവ് രാജു കുവൈത്തിലായിരുന്നു. പിന്നീട് നാട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകളും മറ്റും പിടികൂടി. മകന്റെ തിരോധാനം മാനസികമായി തകർത്തു. കണ്ണടയ്ക്കും മുമ്പ് മകനെ അവസാനമായി കാണണമെന്ന ആഗ്രഹം ബാക്കിയാണ് രാജു മടങ്ങിയത്.
