കോട്ടയത്ത് മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയത്ത് നാളെ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം: കോട്ടയം, കാസർകോഡ് ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പത്തനംതിട്ടയിൽ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(06-07-23) അവധി പ്രഖ്യാപിച്ചു. കോട്ടയത്ത് മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയത്ത് നാളെ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിൽ നാളെ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിൽ ഉൾപ്പെടുന്ന അംഗൻവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻനിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. കാസർകോഡ് മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ലെന്നും കളക്ടർ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം തുടരുകയാണ്. പാലക്കാട് ജില്ലയിൽ 12 വീടുകൾ ഭാഗികമായി തകർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 വീടുകൾക്ക് ഭാഗികമായും ചിറ്റൂർ താലൂക്കിൽ ഒരു വീടിന് പൂർണമായും നാശനഷ്ടം സംഭവിച്ചതായി അധികൃതർ അറിയിച്ചു. കോഴിക്കോട് ചാലിയത്ത് നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ട് കടലിൽ കുടുങ്ങി. ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിനു മുൻപ് പോയ ബോട്ടാണ് കടലിൽ അകപ്പെട്ടത്. ബോട്ടിലെ അഞ്ചുപേരും സുരക്ഷിതരെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ തുടങ്ങിയെന്നും അധികൃതർ അറിയിച്ചു. അതിനിടെ, മലപ്പുറത്ത് മിന്നൽ ചുഴലിയടിച്ചു. മൂന്നു മിനിട്ടോളാം നീണ്ടു നിന്ന അതി ശക്തമായ കാറ്റാണ് വീശിയടിച്ചത്. മലപ്പുറം കൊണ്ടോട്ടി ഒമാനൂരിലെ കൊടക്കാടാണ് അതി ശക്തമായ കാറ്റ് വീശി അടിച്ചത്. നിരവധി മരങ്ങൾ കടപുഴകി വീണു. 15ലേറെ വീടുകൾക്ക് കേടു പറ്റി. വൈദ്യുതി ബന്ധം പൂർണമായും തകരാറിലായി. ആർക്കും പരിക്കുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

