മരടിലെ എല്ലാ ഫ്ലാറ്റുടമകൾക്കും 25 ലക്ഷം നഷ്ടപരിഹാരം; തുക നിർമ്മാതാക്കളിൽ നിന്ന് ഈടാക്കണമെന്ന് സുപ്രീം കോടതി
രേഖകളിൽ കുറഞ്ഞ നിരക്കുള്ളവർക്കുും 25 ലക്ഷം രൂപ നൽകണമെന്നാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ നിർദ്ദേശം. ഇതിനായി 20 കോടി രൂപ ഫ്ലാറ്റ് നിർമ്മാതാക്കൾ കോടതിയിൽ കെട്ടിവയ്ക്കണം.
ദില്ലി: മരട് ഫ്ലാറ്റ് കേസിൽ എല്ലാ ഉടമകൾക്കും 25 ലക്ഷം രൂപം നഷ്ടപരിഹാരമായി നൽകണമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ പ്രത്യേകം ഉത്തരവിറക്കാമെന്ന് ഫ്ലാറ്റുടമകൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി വ്യക്തമാക്കി. അതേ സമയം ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിൽ നിന്ന് പുറകോട്ട് പോകില്ലെന്നും കോടതി ആവർത്തിച്ചു. ഉത്തരവ് ഉത്തരവ് തന്നെയാണ്, അതിൽ നിന്ന് പിറകോട്ട് പോകില്ല. അത് നടപ്പാക്കുക തന്നെ ചെയ്യും കോടതി വ്യക്തമാക്കി.
എല്ലാ ഫ്ളാറ്റുടമകൾക്കും 25 ലക്ഷം വീതം നൽകണമെന്നാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ നിർദ്ദേശം. രേഖകളിൽ കുറഞ്ഞ നിരക്കുള്ളവർക്കുും 25 ലക്ഷം രൂപ നൽകണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഫ്ലാറ്റുടമകൾക്ക് നൽകേണ്ട തുക നിർമ്മാതാക്കൾ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. തൽക്കാലം ഇതിനായി 20 കോടി രൂപ നിർമ്മാതാക്കൾ കെട്ടിവയ്ക്കണെന്നും കോടതി നിർദ്ദേശിച്ചു.
ഇതിനിടെ കോടതിയിൽ നേരിട്ടെത്തിയ ഫ്ലാറ്റുടമയോടും അഭിഭാഷകനോടും കേസ് പരിഗണിക്കുന്ന ജസ്റ്റിസ് അരുൺ മിശ്ര ക്ഷുഭിതനാകുകയും ചെയ്തു. കോടതിക്ക് അകത്ത് ബഹളം വയ്ക്കരുതെന്ന് ഫ്ലാറ്റുടുമയുടെ അഭിഭാഷകനെ ജസ്റ്റിസ് അരുൺ മിശ്ര താക്കീത് ചെയ്തു. ഇത് പൊതുസ്ഥലമല്ലെന്ന് ഓർക്കണമെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നുമായിരുന്നു താക്കീത്.
കോടതി നിയമിച്ച റിട്ട ഹൈക്കോടതി ജഡ്ജി കെ ബാലകൃഷ്ണൻ നായര്‍ അധ്യക്ഷനായുള്ള സമിതി ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകിവരികയാണ്. ഇതുവരെ 10 കോടി 87 ലക്ഷം രൂപ വിതരണം ചെയ്തു. ഫ്ലാറ്റുടമകൾ നൽകുന്ന രേഖകൾ പ്രകാരമാണ് നഷ്ടപരിഹാരം നൽകുന്നത്. പല ഫ്ലാറ്റുടമകളുടെയും രേഖകളിൽ കുറഞ്ഞ തുകമാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.