മാത്യു കുഴൽനാടനെതിരെ സഭയിൽ പരോക്ഷ ആരോപണം.'ക്രമക്കേട് നടത്തി,പരീക്ഷകളിൽ നിന്നു വിലക്ക് നേരിട്ടു ': സച്ചിൻ ദേവ്
വിശ്വാസ്യതയെ കുറിച്ചു പ്രസംഗിക്കുന്നവർ സ്വന്തം വിശ്വാസ്യത പരിശോധിക്കണം.മുഖ്യമന്ത്രിയുടെ മകൾക്ക് എതിരെ ആരോപണം ഉന്നയിച്ച ആൾ എന്നു പരാമര്‍ശിച്ചാണ് ആരോപണം
തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരെ നിയസഭയില്‍ 'മെന്‍റര്‍ 'ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടനെതിരെ സച്ചിന്‍ദേവ് എം എല്‍ എ രംഗത്ത്. ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴായിരുന്നു മാത്യു കുഴല്‍നാടന്‍റെ പേര് പറയാതെ ആരോപണം ഉന്നയിച്ചത്.1992-94ൽ പരീക്ഷ ക്രമക്കേട് നടത്തി.പരീക്ഷകളിൽ നിന്നു മാത്യു കുഴല്‍നാടന്‍ വിലക്ക് നേരിട്ടു .വിശ്വാസ്യതയെ കുറിച്ചു പ്രസംഗിക്കുന്നവർ സ്വന്തം വിശ്വാസ്യത പരിശോധിക്കണം.മുഖ്യമന്ത്രിയുടെ മകൾക്ക് എതിരെ ആരോപണം ഉന്നയിച്ച ആൾ എന്നു പരാമര്‍ശിച്ചായിരുന്നു സച്ചിന്‍റെ ആക്ഷേപം.
മാത്യു കുഴൽനാടൻ്റെ നോട്ടീസിൽ സ്പീക്കർ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി
മാത്യു കുഴൽനാടൻ്റെ അവകാശ ലംഘന നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ. മെൻ്റർ വിവാദത്തിൻ്റെ തുടർചർച്ചകളുടെ ഭാഗമായിട്ടാണ് നടപടി. മുഖ്യമന്ത്രിയുടെ മകൾ വീണ PWC ഡയറക്ടർ ജയിക് ബാല കുമാറിനെ മെൻ്റർ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു നിയമസഭയിലെ മാത്യു കുഴൽനാടൻ്റെ പരാമർശം. പച്ചക്കള്ളം എന്നായിരുന്നു കുഴൽനാടൻ്റെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. അതിരൂക്ഷമായ ഭാഷയിലാണ് അദ്ദേഹം കുഴൽനാടനോട് പ്രതികരിച്ചത്.
പിന്നാലെ വീണയുടെ കമ്പനിയുടെ വെബ് സൈറ്റിലെ പഴയ വിവരങ്ങൾ മാത്യു കുഴൽനാടൻ എംഎൽഎ പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസ്. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്കിടെ, വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ച മുഖ്യമന്തിക്കെതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്നാണ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ സ്പീക്കര്‍ക്ക് നൽകിയ നോട്ടീസിൽ പറയുന്നത്. നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ്.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാ ലോജിക് സൊല്യൂഷൻസ് കമ്പനിയുടെ വെബ്സൈറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ അവരുടെ മെന്‍റര്‍ ആണെന്ന് പറഞ്ഞിരുന്നത് മാത്യു കുഴല്‍നാടന്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി 'മാത്യു കുഴല്‍ നാടന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും അത്തരത്തിലുള്ള ഒരു വ്യക്തി എന്റെ മകളുടെ മെന്റ്‌റര്‍ ആയിട്ടുണ്ടെന്ന് ആ മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല എന്നും സത്യവിരുദ്ധമായിട്ടുള്ള കാര്യങ്ങളാണോ അവതരിപ്പിക്കുന്നത് എന്തും പറയാമെന്നതാണോ ' എന്നും ക്ഷോഭത്തില്‍ പറഞ്ഞു.
വെബ് സൈറ്റിന്റെ ആര്‍ക്കൈവ്‌സ് രേഖകള്‍ പ്രകാരം 2020 മെയ് 20 വരെ എക്സാ ലോജിക് സൊല്യൂഷൻസിന്‍റെ കമ്പനിയുടെ വെബ്സൈറ്റില്‍ ജെയ്ക് ബാലകുമാര്‍ കമ്പനിയുടെ ഫൗന്‍ഡേഴ്സിന്‍റെ മെന്‍ററര്‍ ആണെന്ന് രേഖപ്പെടുത്തിയിരുന്നു. കൂടാതെ ജെയ്ക് ബാലകുമാറുമായുള്ള പ്രൊഫഷണല്‍ ബന്ധത്തേക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലും വീണ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്‍റെ തെളിവുകളും മാത്യു കുഴല്‍നാടന്‍ അവാകാശലംഘന നോട്ടീസിനൊപ്പം സ്പീക്കര്‍ക്ക് നല്‍കിയിരുന്നു