പുതുപ്പള്ളിയിൽ ജനങ്ങളുടെ മുന്നിൽ വിഷയം അവതരിപ്പിക്കുമെന്നും അടിയന്തര പ്രമേയം അവതരിപ്പിക്കാതിരുന്നത് മറ്റ് വിഷയം വന്നത് കൊണ്ടെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം
മലപ്പുറം: വീണ വിജയനെതിരായ ആരോപണത്തിൽ നിന്ന് യുഡി എഫ് പിന്നോട്ട് പോയിട്ടില്ലെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. പുതുപ്പള്ളിയിൽ ജനങ്ങളുടെ മുന്നിൽ വിഷയം അവതരിപ്പിക്കും. നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാതിരുന്നത് മറ്റ് വിഷയം വന്നത് കൊണ്ടാണെന്നും മാസപ്പടി ആരോപണം ഗൗരവത്തിൽ അന്വേഷിക്കണമെന്നും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന വാങ്ങാമെന്നും പാർട്ടി പ്രവർത്തനത്തിനായി നേതാക്കൾക്കും സംഭാവനകൾ വാങ്ങാമെന്നും അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരട്ടെയെന്നും പി എം എ സലാം പറഞ്ഞു.
അവശ്യ സാധനങ്ങളുടെ വില വർധനവിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് പി എം എ സലാം ഉയർത്തിയത്. ഇത്തവണ പട്ടിണി ഓണമാണെന്നും സിവിൽ സപ്ലൈസ് വകുപ്പ് ദയനീയ പരാജയമാണെന്നും ഇതിനെതിരെ മുസ്ലീം ലീഗ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പി എം എ സലാം അറിയിച്ചു.
അതേസമയം പൊലീസിനെതിരെയും വിമർശനം ഉന്നയിച്ചിരിക്കുകയാണ് ലീഗ്. പൊലീസ് കൊലയാളികൾ ആകുന്നുവെന്നും മലപ്പുറത്തെ ഭീകര പ്രദേശമാക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണവിധേയരായ പൊലീസുകാരെ സംരക്ഷിക്കരുതെന്നും പി എം എ സലാം അഭിപ്രായപ്പെട്ടു. ഉമ്മൻ ചാണ്ടിക്ക് വേണ്ടത്ര ചികിത്സ നൽകിയില്ല എന്ന എൽ ഡി എഫ് ആരോപണം നിൽക്കക്കള്ളി ഇല്ലാത്തത് കൊണ്ടാണെന്നും ഇത് ഇടത് മുന്നണിയുടെ രാഷ്ട്രീയ പരാജയമാണെന്നും മറ്റൊന്നും ഇല്ലാത്തത് കൊണ്ടാണ് ഈ വാദം ഉയർത്തുന്നതെന്നും പി എം എ സലാം അഭിപ്രായപ്പെട്ടു.
വഖഫ് ബോർഡ് പൂർണമായും വിശ്വാസികൾ കൈകാര്യം ചെയ്യേണ്ട വിഭാഗമാണെന്ന വാദമുയർത്തി സർക്കാരിനെതിരെ ഒളിയമ്പെയ്യാനും പി എം എ സലാം മറന്നില്ല. എം കെ സക്കീറിനെ മാറ്റി നിർത്തണമെന്ന ആവശ്യം മുസ്ലീം ലീഗിനില്ലെന്നും മതസംഘടനകളുടേത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
