എസ്എഫ്ഐ നേതാക്കൾ വിദ്യാർഥിനികളെ യൂണിയൻ മുറിയിൽ വെച്ച് ചോദ്യം ചെയ്യുന്നതിന്‍റെ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വനിതാമതിലിന്‍റെ പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിന്ന പെൺകുട്ടികളെയാണ് നേതാക്കൾ ഭീഷണിപ്പെടുത്തുന്നത്.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലേതിന് പിന്നാലെ തിരുവനന്തപുരം ആർട്സ് കോളേജിലെയും എസ്എഫ്ഐയുടെ വിദ്യാർഥി പീഡനത്തിന്‍റെ വിവരങ്ങൾ പുറത്തുവന്നു. എസ്എഫ്ഐ നേതാക്കൾ വിദ്യാർഥിനികളെ യൂണിയൻ മുറിയിൽ വെച്ച് ചോദ്യം ചെയ്യുന്നതിന്‍റെ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വനിതാമതിലിന്‍റെ പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിന്ന പെൺകുട്ടികളെയാണ് നേതാക്കൾ ഭീഷണിപ്പെടുത്തുന്നത്.
യൂണിവേഴ്സിറ്റി കോളേജിലേതിന് സമാനമാണ് എസ്എഫ്ഐയുടെ മറ്റൊരു കോട്ടയായ ആർട്സ് കോളേജിലെയും സ്ഥിതിയെന്ന് ശബ്ദരേഖ വ്യക്തമാക്കുന്നു. യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ മുറി എസ്എഫ്ഐയുടെ ഇടിമുറിയാണെങ്കിൽ ഇവിടെ അത് വിചാരണകേന്ദ്രമാണ്. വനിതാമതിൽ പ്രചാരണത്തിൽ പങ്കെടുക്കാതിരുന്ന പെൺകുട്ടികളെ നേതാക്കൾ ചോദ്യം ചെയ്യുന്നതാണ് ശബ്ദരേഖയിലുള്ളത്. പ്രചാരണപരിപാടിയില്‍ പങ്കെടുക്കാതിരുന്നതിന് പെണ്‍കുട്ടികളോട് വിശദീകരണം ചോദിക്കുന്നതും അവര്‍ പറയുന്ന മറുപടിയില്‍ തൃപ്തിപ്പെടാതെ ആണ്‍കുട്ടികള്‍ പ്രതികരിക്കുന്നതുമാണ് ശബ്ദരേഖയിലുള്ളത്. വേറൊരു പരിപാടിയിലും പങ്കെടുക്കരുതെന്നും പഠിക്കാനാണ് വരുന്നതെങ്കില്‍ പഠിച്ചിട്ട് പോകുക മാത്രമേ ചെയ്യാവൂ എന്നും പെണ്‍കുട്ടികളോട് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നുണ്ട്. മുന്‍കാലങ്ങളായിരുന്നെങ്കില്‍ കമ്മിറ്റിയിലുള്ള അംഗങ്ങള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാതിരുന്നാല്‍ കോളേജില്‍ നിന്ന് തന്നെ പുറത്താക്കാറുണ്ടായിരുന്നെന്ന സൂചനയും ശബ്ദരേഖയിലുണ്ട്.
ചോദ്യം ചെയ്യലിന് വിധേയരായ വിദ്യാർഥിനികൾ ഇപ്പോഴും കോളേജിൽ പഠിക്കുന്നവരായതിനാൽ നേരിട്ട് മാധ്യമങ്ങളിൽ സംസാരിക്കാൻ പേടിയാണ്. കോളേജ് യൂണിയൻ ചെയർമാൻ സമീറിന്‍റെ നേതൃത്വത്തിലാണ് ഭീഷണിയെന്നാണ് പെൺകുട്ടികൾ പറയുന്നത്. അധ്യാപകരോട് പരാതിപ്പെട്ടിട്ടും കാര്യമില്ലെന്നാണ് ആർട്സ് കോളേജിൽ നിന്നും പിജി കോഴ്സ് പൂർത്തിയാക്കിയ അനുപമ എന്ന വിദ്യാർഥിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
