ഈ കാലഘട്ടത്തിലാണ് കെ വി ശശി, എം വി ശശി, ആര്‍ ലക്ഷ്മണന്‍, ആര്‍ ഈശ്വരന്‍, വി ഒ ഷാജി, എസ് രാജന്ദ്രന്‍ തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജില്ലയില്‍ നേതാക്കളായി ഉയര്‍ന്ന് വന്നത്. 


മൂന്നാര്‍: ഒരു ഇടവേളയ്ക്ക് ശേഷം എം എം മണിയും എസ് രാജേന്ദ്രനും പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ രാജേന്ദ്രന്‍ ലക്ഷ്യം വയ്ക്കുന്നത് ജില്ലയില്‍ പാര്‍ട്ടിയിലെ ശക്തനായ കെ വി ശശിയെ. എം എം മണി നടത്തുന്ന പ്രസ്ഥാവനകള്‍ പലതും കെ വി ശശിയുടെ തിരക്കഥയാണെന്ന് പകല്‍ പോലെ വ്യക്തമാണ്. കഴിഞ്ഞ ദിവസം രാജേന്ദ്രന്‍ നടത്തിയ പത്രസമ്മേളനത്തില്‍ പാര്‍ട്ടിക്കുള്ളില്‍ 'Ear to Ear Murmuring' നടക്കുന്നതായി ആരോപിച്ചിരുന്നു. എം എം മണിയുടെ കാതില്‍ പറയുന്ന കാര്യങ്ങള്‍ അദ്ദേഹം വിളിച്ചു പറയുകയാണ് ചെയ്യുന്നതെന്നാണ് എസ് രാജേന്ദ്രന്‍ ഉദ്ദേശിച്ചത്. ഇടുക്കി ജില്ലയില്‍ മുന്‍ മന്ത്രിയും ഉടുംമ്പുംചോല എംഎല്‍എയുമായ എം എം മണിയുടെ വിശ്വസ്ഥനും ഏറ്റവും അടുത്ത സുഹൃത്തുമാണ് കെ വി ശശി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ മൂന്നാറിലെ പാര്‍ട്ടിക്കുള്ളില്‍ അവസാന വാക്കാണ്. 

ജില്ലയില്‍ 'ഇക്ക' എന്ന് അറിയപ്പെട്ടിരുന്ന അബ്ദുള്‍ ഖാദറിന്‍റെ മരണത്തിന് പിന്നാലെ തളര്‍ന്നുപോയ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സി പി എം നടത്തിയ നീക്കങ്ങള്‍ വളരെ വലുതായിരുന്നു. ഈ കാലഘട്ടത്തിലാണ് കെ വി ശശി, എം വി ശശി, ആര്‍ ലക്ഷ്മണന്‍, ആര്‍ ഈശ്വരന്‍, വി ഒ ഷാജി, എസ് രാജന്ദ്രന്‍ തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജില്ലയില്‍ നേതാക്കളായി ഉയര്‍ന്ന് വന്നത്. തോട്ടം മേഖലയില്‍ ആദ്യപത്യമുള്ള സി പി ഐയുടെ സഹകരണത്തോടെ സി പി എം പതുക്കെ പതുക്കെ തോട്ടം മേഖലകളില്‍ വേരുറപ്പിച്ചു. 

കൂടുതല്‍ വായനയ്ക്ക്: 'എം എം മണി പറഞ്ഞത് തമാശയല്ല'; ജീവന് ഭീഷണി, മക്കളുടെ വിവാഹം കഴിയുന്നത് വരെ കൊല്ലരുതെന്ന് എസ് രാജേന്ദ്രൻ

എസ് രാജേന്ദ്രന്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിച്ചു. തുടര്‍ന്ന് രാജേന്ദ്രനെ പാര്‍ട്ടി എം എല്‍ എ സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിച്ചു. ഇതിനിടെ തന്‍റെ ഒപ്പം നിന്നവരെ ഒഴിവാക്കി പാര്‍ട്ടിക്കുള്ളില്‍ ശക്തമായ സാന്നിധ്യം തീര്‍ക്കാന്‍ കെ വി ശശിക്ക് കഴിഞ്ഞു. കോടികള്‍ ആസ്ഥിയുള്ള, പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള ബാങ്കിന്‍റെ പ്രസിഡന്‍റായി, തുടര്‍ന്ന് കേരള ബാങ്കിന്‍റെ ബോര്‍ഡ് അംഗം, ട്രൈഡ് യൂണിന്‍ പ്രസിഡന്‍റ്, സെക്രട്ടറിയേറ്റ് അംഗം, സി ഐ ടി യു ജില്ലാ ട്രഷറര്‍, സംസ്ഥാന കമ്മറ്റിയംഗം തുടങ്ങിയ നിരവധി പദവികള്‍ കെ വി ശശി സ്വന്തമാക്കി കഴിഞ്ഞിരുന്നു. 

മൂന്നാറിലെ ഒരു സ്വകാര്യ റിസോര്‍ട്ട് വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു എസ് രാജേന്ദ്രന്‍ പ്രധനമായും ആരോപണം ഉന്നയിച്ചിരുന്നത്. ബാങ്കിന്‍റെ പേരില്‍ നടത്തിയ റിസോട്ട് ഇടപാടില്‍ അഴിമതി നടന്നെന്നായിരുന്നു ആരോപണം. റിസോട്ട് വാങ്ങാനായി മൂന്ന് പേരുടെ ഒരു കമ്പനി പുതിതായി ഉണ്ടാക്കി. ഇതില്‍ കെ വി ശശി, ആര്‍ ലക്ഷ്മണന്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ സെക്രട്ടറിയും മാനേജറുമായ ബേബി പോള്‍ എന്നിവര്‍ മാത്രമാണ് ഉള്ളതെന്നാണ് പുറത്ത് വരുന്ന വിവരം. ഒരു തോട്ടം തൊഴിലാളിയോ അവരുടെ മക്കളോ സ്ഥാപത്തിന്‍റെ നടത്തിപ്പില്‍ പോലും അംഗമല്ലെന്നുള്ളതാണ് വാസ്ഥവം. ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എസ് രാജേന്ദ്രന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം ഫലം കാണുമെന്ന് ഉറപ്പായതോടെ എം എം മണിയെ മുന്‍ നിര്‍ത്തി കെ വി ശശി നടത്തിയ നീക്കത്തിനൊടുവില്‍ എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതില്‍ വിജയിച്ചു. 

രാജേന്ദ്രനോടൊപ്പം നിന്ന നേതാക്കളെയും ആരോപണങ്ങളുടെ പേരില്‍ പുറത്താക്കി. ഇതോടെ കെ വി ശശിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്ന എതിര്‍ ശബദ്ങ്ങള്‍ നിശബ്ദമായി. ഇന്നലെ, എം എം മണിക്കുള്ള മറുപടി എന്ന നിലയില്‍ എസ് രാജേന്ദ്രന്‍ മൂന്നാറില്‍ വച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉടനീളം കെ വി ശശിയുടെ പേര് പലവട്ടം ഉയര്‍ത്തിയാണ് എസ് രാജന്ദ്രന്‍ പ്രതിരോധത്തിന് ശ്രമിച്ചത്. താന്‍ യഥാര്‍ത്ഥത്തില്‍ നേരിടുന്നതാരെയാണെന്ന് എസ് രാജേന്ദ്രന്‍ ഇതുവഴി വ്യക്തമാക്കുകയായിരുന്നു. 

കൂടുതല്‍ വായനയ്ക്ക്: 'ചില സിപിഎം നേതാക്കള്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നു', ആരോപണവുമായി എസ് രാജേന്ദ്രന്‍


കൂടുതല്‍ വായനയ്ക്ക്: എസ് രാജേന്ദ്രന് മറുപടി; ടൂറിസം രംഗത്തെ നിക്ഷേപങ്ങള്‍ സഹകരണ വകുപ്പിന്‍റെ അനുമതിയോടെയെന്ന് ബാങ്ക് ഭരണ സമിതി