യുവ നേതാവിനെതിരായ റിനി ആന്‍ ജോര്‍ജിന്‍റെ ആരോപണത്തില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു
തിരുവനന്തപുരം: യുവ നേതാവിനെതിരായ റിനി ആന്‍ ജോര്‍ജിന്‍റെ ആരോപണത്തില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. 'ഹൂ കെയേര്‍സ്' മനോഭാവമുള്ളവരോട് ധാർമികതയെ കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യമെന്നും സ്ത്രീകളോടും പെൺകുട്ടികളോടും അപമര്യാദയായി പെരുമാറുന്നതും അശ്ലീല സന്ദേശം അയക്കുന്നതും ഗുരുതരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. ആരോപണ വിധേയനായ ആളുടെ പേര് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു എന്നും റിനി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.
യുവനേതാക്കളിൽ നിന്ന് ഒരിക്കലും ഉണ്ടാകരുതാത്ത കാര്യമാണിത്. നടപടി എടുക്കേണ്ടത് ബന്ധപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാണ്. പ്രസ്ഥാനത്തിനകത്താണ് അത്തരം നീക്കം ഉണ്ടാകേണ്ടത്. ധാർമികതയെ കുറിച്ച് ഓരോ ആളുകൾക്കും ഉള്ള കോൺസപ്റ്റ് ആപേക്ഷികമാണ്. ഇതൊക്കെ അദ്ദേഹത്തിന് തോന്നണം. അത് തെറ്റാണെന്ന് തോന്നാത്ത നിലയിൽ എന്താണ് പറയുക. ആ പെൺകുട്ടി പറഞ്ഞത് പോലെ ഹൂ കെയേര്‍സ് എന്ന മനോഭാവമുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ല. രാഷ്ട്രീയ മേഖലയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന ആരോപണമാണ് ഇതെന്നാണ് മന്ത്രി ബിന്ദു പറയുന്നത്.

