എംജി സർവകലാശാല സെനറ്റിലേക്ക് ചാൻസലറായ ഗവർണർ നാമനിർദ്ദേശം ചെയ്ത 30 പേരിൽ 17 പേരും ബിജെപി പശ്ചാത്തലമുള്ളവരാണെന്ന് ആരോപണം. സർവകലാശാലകളെ കാവിവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ആക്ഷേപം

കോട്ടയം: എം ജി സർവകലാശാല സെനറ്റിലേക്ക് ചാൻസലർ കൂടിയായ ഗവർണർ നിയമിച്ച പ്രതിനിധികളിൽ ഭൂരിഭാഗവും ബി ജെ പി പശ്ചാത്തലമുള്ളവരാണെന്ന് ആക്ഷേപം. വിവിധ മേഖലകളിൽ നിന്നായി ചാൻസലറായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നാമനിർദ്ദേശം ചെയ്ത 30 പേരിൽ 17 പേരും ബി ജെ പിയുമായി അടുത്ത ബന്ധമുള്ളവരാണ്. എഴുത്തുകാരുടെ വിഭാഗത്തിൽ നിന്ന് ചാൻസലർ നിർദ്ദേശിച്ചിരിക്കുന്നത് പ്രമുഖ ബി ജെ പി നേതാവ് ജെ പ്രമീളാദേവിയെയാണ്. ഇതിനുപുറമേ, മാതൃഭൂമി പത്രത്തിന്റെ കുട്ടനാട് പ്രാദേശിക ലേഖകൻ കെ രംഗനാഥൻ കൃഷ്ണയും ചാൻസലറുടെ നോമിനികളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സർവകലാശാലയുടെ ഉയർന്ന ഭരണസമിതിയിലേക്ക് രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തി നിയമനം നടത്തിയതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. എം ജി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറുടെ നിയമനവുമായി ബന്ധപ്പെട്ട് മുൻപും ബി ജെ പി നോമിനി ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സെനറ്റ് അംഗങ്ങളുടെ നിയമനത്തിലും സംഘപരിവാർ പശ്ചാത്തലമുള്ളവരെ തിരുകിക്കയറ്റിയെന്ന ആക്ഷേപം ശക്തമാകുന്നത്. സർവകലാശാലകളെ കാവിവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് പ്രതിപക്ഷ സംഘടനകൾ ചൂണ്ടികാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player