ഗുരുവായൂർ ക്ഷേത്രത്തിൽ വിഐപി ദർശനം നടത്തിയെന്ന ആരോപണം മുഖ്യമന്ത്രി വി ഡി സതീശൻ നിഷേധിച്ചു. 1000 രൂപയുടെ ടിക്കറ്റെടുത്താണ് താനും കൂടെയുള്ളവരും ദർശനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദം പ്രതീക്ഷിച്ചിരുന്നുവെന്നും ഇനി ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുതെന്നും അദ്ദേഹം പരിഹസിച്ചു
തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ വി ഐ പി ദർശനം നടത്തിയെന്ന വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വി ഐ പി ദർശനം നടത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന ആരോപണങ്ങൾ തികച്ചും തെറ്റാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തനിക്കൊപ്പം ആകെ നാല് പേർ മാത്രമാണ് ദർശനത്തിന് കൂടെയുണ്ടായിരുന്നതെന്നും എല്ലാവരും 1000 രൂപയുടെ ടിക്കറ്റെടുത്താണ് ദർശനം നടത്തിയതെന്നും അദ്ദേഹം മന്ത്രിസഭ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ഇതിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടാകുമെന്ന് തനിക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിവാദമുണ്ടാക്കുന്നവർ താൻ ഇനി മേലിൽ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുതെന്നും പരിഹസിച്ചു.

പരിശോധിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍
അതേസമയം വി ഐ പി ദര്‍ശനത്തിന് അനുവാദമില്ലാത്ത ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മുഖ്യ മന്ത്രി വി ഡി സതീശന്‍ ദര്‍ശനം നടത്തിയ വിവാദത്തില്‍ പ്രതികരിച്ച് നേരത്തെ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് രംഗത്തെത്തിയിരുന്നു. ദര്‍ശനം നിമനാസൃതമാണോ എന്ന് പരിശോധിക്കുമെന്നാണ് ഗോപിനാഥ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം നിയമാനുസൃതമാണെന്നും നെയ് വിളക്ക് ശീട്ടാക്കിയാണ് ദര്‍ശനം നടത്തിയതെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്ററും പ്രതികരിച്ചു. മന്ത്രി എ പി അനിൽ കുമാറിന്‍റെ മകന്‍റെ വിവാഹ ചടങ്ങിന് എത്തിയ മുഖ്യമന്ത്രി ഞായറാഴ്ച ക്ഷേത്ര ദര്‍ശനം നടത്തിയതാണ് വിവാദമായത്. വി ഐ പി ദര്‍ശനം മൂലം കാലത്ത് മുതല്‍ വരിനിന്ന ഭക്തര്‍ക്ക് അവസരം നിഷേധിക്കപ്പെട്ടെന്ന് ഇടതു പ്രൊഫൈലുകള്‍ പ്രചരിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിവാദങ്ങള്‍ പരിശോധിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ അറിയിച്ചത്. പൊതു അവധി ദിവസങ്ങളില്‍ ഗുരുവായൂരില്‍ കാലത്ത് ആറ് മുതല്‍ വി ഐ പി ദര്‍ശനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. എന്നാല്‍ നെയ്വിളക്ക് ശീട്ടാക്കുന്നവര്‍ക്ക് അവധി ദിവസങ്ങളിലും ദര്‍ശനത്തിന് അവസരം നല്‍കാം. ഒരാള്‍ക്ക് നെയ്വിളക്കിന് ആയിരം രൂപയും അഞ്ച് പേര്‍ക്ക് നാലായിരത്തി അഞ്ഞൂറു രൂപയുമാണ് നെയ്വിളക്ക് ശീട്ടാക്കുന്നതിന് നിരക്ക്. ഏഴേകാലോടെയാണ് മുഖ്യമന്ത്രി ഞായറാഴ്ച ഗുരുവായൂരില്‍ എത്തിയത്. കിഴക്കേനടയില്‍ വധൂവരന്മാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. സതീശന്‍റെ ഗുരുവായൂര്‍ സന്ദര്‍ശനത്തില്‍ സതീശന് ഒപ്പമുണ്ടാകാറുള്ള ദേവസ്വം മുന്‍ ജീവനക്കാരൻ ടി കെ ഗോപാലകൃഷ്ണന്‍ 4500 രൂപ അടച്ച് അഞ്ച് നെയ്വിളക്ക് ശീട്ടാക്കിയിരുന്നു. ഈ സൗകര്യം ഉപയോഗിച്ചാണ് മുഖ്യമന്ത്രി ക്ഷേത്രത്തില്‍ പ്രവേശിച്ചതെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ വ്യക്തമാക്കി. ക്ഷേത്രത്തിലേക്ക് പായസ്സം കൊണ്ടുവരുമ്പോള്‍ ഭക്തരെ തടഞ്ഞിരുന്നു. ഈ വരിയില്‍ തന്നെ പതിനഞ്ച് മിനിറ്റിലേറെ മുഖ്യമന്ത്രി കാത്തു നിന്നശേഷമാണ് തൊഴുതു മടങ്ങിയതെന്നും ഗുരുവായൂര്‍ ദേവസ്വം വ്യക്തമാക്കുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് അരഡസനിലേറെ മന്ത്രിമാരും ഗുരുവായൂരെത്തിയിരുന്നു. എം ലിജു, ബിന്ദു കൃഷ്ണ എന്നിവരുള്‍പ്പടെയുള്ളവര്‍ പുലര്‍ച്ചെയാണ് ക്ഷേത്ര ദര്‍ശനം നടത്തിയതെന്നാണ് ദേവസ്വം വിശദീകരിച്ചത്.
