ഫയല്‍ തീര്‍പ്പാക്കല്‍ ഞായറാഴ്ച:വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി 70 ശതമാനത്തോളം ജീവനക്കാര്‍ ഹാജരായി
പൊതു ഭരണ വകുപ്പ് നിര്‍ദ്ദേശം ഏറ്റെടുത്ത് സര്‍ക്കാര്‍ ജിവനക്കാര്‍ കെട്ടിക്കിടക്കുന്ന ഫയലുകൾ തീര്‍പ്പാക്കാൻ മാത്രമായി ജീവനക്കാര്‍ ഞായാറാഴ്ച ഓഫീസിലെത്തി
തിരുവനന്തപുരം; സര്‍ക്കാര്‍ ജീവനക്കാര്‍ക്കിന്ന് ഫയൽ തീര്‍പ്പാക്കൽ ഞായര്‍. സെക്രട്ടേറിയറ്റിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലുമായി എഴുപത് ശതമാനത്തോളം ജീവനക്കാരും ഫയൽ തീര്‍പ്പാക്കൽ യജ്ഞത്തിൽ പങ്കാളികളായെന്നാണ് കണക്ക്. സെക്രട്ടേറിയറ്റിലെ 44 വകുപ്പുകളിലായി പ്രതിമാസം ഉണ്ടാകുന്നത് ശരാശരി 20000 ഫയൽ. കെട്ടിക്കിടക്കുന്ന ഫയലുകൾ തീരാ പ്രശ്നമായതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. ജൂൺ 15ന് തുടങ്ങിയ ഫയൽ തീര്‍പ്പാക്കൽ യജ്ഞത്തിന് സെപ്തംബര്‍ 30 ന് ഡെഡ് ലൈൻ. മാസത്തിലൊരു അവധി ദിവസം പ്രവര്‍ത്തി ദിനം ആക്കണമെന്ന് നിര്‍ദ്ദേശമുയര്‍ന്നു . പൊതു ഭരണ വകുപ്പ് നിര്‍ദ്ദേശമനുസരിച്ച് സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്ന ഫയലുകൾ തീര്‍പ്പാക്കാൻ മാത്രം ജീവനക്കാര്‍ ഓഫീസിലെത്തി.
പ്രധാന വകുപ്പുകൾ ഓഗസ്റ്റ് 22 നകം ഓൺലൈൻ സര്‍വ്വീസിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പഞ്ചായത്ത് റവന്യു ഓഫീസുകളിലും നഗരസഭകളിലുമെല്ലാം ഞായറാഴ്ച പ്രവര്‍ത്തിദിനം ആണ്. രണ്ടാഴ്ച കൂടുമ്പോൾ വകുപ്പ് തലത്തിലും മാസത്തിൽ ഒരിക്കൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ തലത്തിലും ഫയൽ തീര്‍പ്പാക്കാൽ അവലോകനം നടന്നാനാണ് തീരുമാനം. അതാത് വകുപ്പുകളിൽ മന്ത്രിമാരും പ്രവര്‍ത്തനങ്ങൾ വിലയിരുത്തും.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് ഓഫീസുകളും ഇന്ന് പ്രവർത്തിക്കും, ലക്ഷ്യം ഫയൽ തീർപ്പാക്കൽ
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിനായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത് ഓഫീസുകളും ഇന്ന് തുറന്ന് പ്രവർത്തിക്കും. പഞ്ചായത്ത് ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും അവധി ദിനമായ പ്രവർത്തിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
ജീവനക്കാർ ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓഫീസുകളിൽ നടത്തും. പൊതുജനങ്ങൾക്ക് മറ്റ് സേവനങ്ങൾ ഇന്ന് ലഭ്യമാകില്ല. ഫയൽ തീർപ്പാക്കലിനായി ജോലിക്ക് ഹാജരാകുന്ന എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയാണ് ഫയൽ തീർപ്പാക്കലിനുള്ള തീവ്രയജ്ഞം. പെൻഡിംഗ് ഫയലുകളിൽ പരിഹാരം കണ്ടെത്തി തീർപ്പാക്കുന്നതിന് മാസത്തിൽ ഒരു അവധി ദിവസം വിനിയോഗിക്കണമെന്ന് എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് ജൂലൈ മുതൽ സെപ്റ്റംബർ വരെ ഓരോ അവധി ദിനം പ്രവർത്തി ദിനമാക്കി കൊണ്ടുള്ള നടപടി. പെൻഡിംഗ് ഫയലുകൾ ഉടൻ തീർപ്പാക്കാൻ ആവശ്യമായ നടപടി എല്ലാ ജീവനക്കാരും സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ നല്ല ഇടപെടൽ തദ്ദേശ സ്വയം ഭരണ വകുപ്പ് നടത്തുന്നുണ്ട്. കൂടുതൽ ഊർജ്ജസ്വലമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു
'കെട്ടിക്കിടക്കുന്ന ഫയലെല്ലാം മൂന്ന് മാസത്തിനകം തീർപ്പാക്കണം'; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി